Wednesday, February 9, 2022

അലയുന്ന ദേവന്റെ പാട്ട് - W.B. യേറ്റ്സ്

 അലയുന്ന ദേവന്റെ പാട്ട് (1897)


W.B. യേറ്റ്സ്


തലയിൽ തീയായതിനാൽ ഞാനൊരു

ഹെയ്സൽക്കാട്ടിൽ പോയി.

ഹെയ്സൽ കമ്പൊന്നൊടിച്ചു ചീകീ 

കായൊരു നൂലിൽ തൂക്കി

വെള്ള നിശാശലഭങ്ങൾ പറക്കേ

ശലഭം പോലാത്താരകൾ മിന്നേ

ഹെയ്സൽക്കായ് ഞാനരുവിയിലിട്ടു

പിടിച്ചൂ കുഞ്ഞൊരു വെള്ളിപ്പുഴമീൻ.


തീയൂതിക്കത്തിക്കാൻ പോയ് ഞാ-

നതിനെക്കരയിൽ വെച്ച്.

നിലത്തു കേട്ടൂ കിരുകിരുശബ്ദം,

വിളിച്ചിതെൻ പേരാരോ.

ആപ്പിൾ പൂക്കൾ മുടിയിലണിഞ്ഞു

തിളങ്ങും പെൺകൊടിയായാപ്പുഴമീൻ.

സുദീപ്ത വായുവിലൂടവളോടി-

യകന്നു മറഞ്ഞെൻ പേരു വിളിച്ച്.


വയസ്സനായ് ഞാൻ മലനാടുകളിൽ

പള്ളങ്ങളിലുമല, ഞ്ഞെന്നാലും

അവൾ പോയേടം കണ്ടുപിടിച്ചി -

ട്ടുമ്മകൾ നൽകും ചുണ്ടിൽ, കവരും

കൈകൾ, പലനിറമുലയും നീളൻ

പുല്ലിന്നിടയിൽ നടന്നു പറിക്കും

ഞങ്ങൾ, കാലം, കാലങ്ങൾ തിക -

വാർന്നിടുവോളം, പൂർണ്ണതയോളം

രജതം ചന്ദ്രൻ തൻ ആപ്പിളുകൾ

സ്വർണ്ണം സൂര്യൻ തൻ ആപ്പിളുകൾ!




* അലയുന്ന ഏയ്ംഗസ്സിന്റെ പാട്ട് എന്നാണ് കവിതയുടെ പേര്. ഐറിഷ് മിത്തോളജിയിലെ പ്രണയദേവനാണ് ഏയ്ംഗസ്, സ്വപ്നത്തിൽ കണ്ട പെൺകിടാവിനെ പ്രണയിച്ചലഞ്ഞ ദേവൻ.


No comments:

Post a Comment