Friday, January 30, 2026

അൽഫോൻസിന സ്റ്റോണി (അർജൻ്റീന, 1892- 1938)

ചതുരങ്ങളും മാലാഖമാരും

അൽഫോൻസിന സ്റ്റോണി (അർജൻ്റീന, 1892- 1938)


വീടുകൾ വരിയായ്
വീടുകൾ വരിയായ്
വീടുകൾ വരിയായ്

ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
വീടുകൾ വരിയായ്

മനുഷ്യർക്കുള്ളത്
ചതുരാത്മാവുകൾ
ആശയങ്ങളുടെ
ചതുരഫയൽ
മനുഷ്യത്തോളിൽ
മാലാഖമാർ

ഇന്നലെ ഞാൻ
കണ്ണീർ ചൊരിഞ്ഞു
ദൈവമേ, അതും
ചതുരത്തിൽ

Tuesday, January 27, 2026

മഹമൂദ് അബു ഹഷ്ഹഷ് (പലസ്തീൻ)

മഹമൂദ് അബു ഹഷ്ഹഷ് (പലസ്തീൻ)

കവിതകൾ

1

ഒരുപക്ഷേ


ഞാൻ പിറന്നുവീണ
കലാപകാലങ്ങളിൽ
എൻ്റെ ഹൃദയം ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ
എൻ്റെ കുഴിമാടത്തിൻ്റെ നെഞ്ചിലെ പൂത്തടം
പരിപാലിക്കാൻ
എൻ്റെ പ്രിയപ്പെട്ടവരും മറന്നുപോയേക്കും.
എൻ്റെ സ്നേഹിതരുടെ
കുഴിമാടങ്ങൾ പരിപാലിക്കാതെ
ഞാൻ വിട്ടുപോയതുപോലെ


2

തിരികല്ല്


വായു അരച്ചുപൊടിക്കുന്നു എൻ്റെയമ്മ
അത് പിടിപ്പിടിയായി
ഒരു പഴമ്പിഞ്ഞാണത്തിൽ പകരുന്നു
- ഒരു കൈ പിഞ്ഞാണത്തിൽ -
എന്നിട്ട് തിരികല്ലു വീണ്ടും തിരിക്കുന്നു.

ഗോതമ്പിൻ്റെ ഒടുക്കത്തെത്തരിവരെ ഞാൻ പൊടിക്കും
എൻ്റെ ആഗ്രഹം വീട്ടിൽ തന്നെ സൂക്ഷിക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ കണ്ണീരു പൊടിച്ചു.

ഒന്നും ചോദിക്കാതെ രാത്രി മുഴുവൻ ഞാൻ
നിനക്കൊപ്പം നിൽക്കും
- തിരികല്ലിൻ താടിയെല്ലുകൾ
അമ്മയുടെ ഹൃദയം അരച്ചു

എൻ്റെ മുറിവിൽ വെന്തെരിഞ്ഞാലും
ഞാനെൻ്റെ തീ കാക്കും
- തിരികല്ലിൻ താടിയെല്ലുകൾ
ഈ അഭയാർത്ഥി ക്യാമ്പിൽ
ഞങ്ങളുടെ ജീവിതങ്ങളരച്ചുപൊടിച്ചു.

3

അവ്യക്ത ചോദ്യം


വിദൂരത്തുള്ള
സുരക്ഷിതരായ എന്റെ കൂട്ടുകാർ
അവരുടെ വീടുകളിൽ
തെരുവുകളിൽ
ഓഫീസുകളിൽ
കളിസ്ഥലങ്ങളിൽ
നിന്നും
ഇങ്ങനെ ചോദിച്ച്
എനിക്കു സന്ദേശമയച്ചു:
"നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ?"
എന്റെ അവ്യക്തമായ മറുപടി കിട്ടിയ ശേഷം
വീണ്ടുമെനിക്കെഴുതിയതേയില്ല
അവരാരും

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)

കവിതകൾ

മൊസാബ് അബു തോഹ (പലസ്തീൻ, ജനനം 1992)


1
കുട്ടിക്കാലം പിന്നിലിട്ടുപോകൽ


ഞാൻ വിട്ടുപോയപ്പോൾ
മേശവലിപ്പിൽ കുട്ടിക്കാലത്തെയും വിട്ടുപോയി
അടുക്കളമേശപ്പുറത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ
കളിപ്പാട്ടക്കുതിരയും ഞാൻ വിട്ടേച്ചുപോയി.
ക്ലോക്കിലേക്കൊന്നു നോക്കാതെ ഞാൻ പോയി
ഉച്ചയോ സന്ധ്യയോയെന്നു മറന്നു ഞാൻ പോയി.

വെള്ളമോ, അത്താഴത്തിനു ധാന്യമോ ഇല്ലാതെ
ഞങ്ങളുടെ കുതിര രാത്രി തനിച്ചു കഴിഞ്ഞു
വൈകിയെത്തിയ അതിഥികൾക്കുള്ള
ഭക്ഷണം വാങ്ങാൻ ഞങ്ങൾ പോയെന്നോ
എൻ്റെ പെങ്ങളുടെ പത്താം പിറന്നാളിന്
കേക്കു വാങ്ങാൻ പോയെന്നോ
അതു കരുതിയിരിക്കണം.

അറ്റം കാണാപ്പാതയിലൂടെൻ്റെ
പെങ്ങളുമൊത്തു ഞാൻ നടന്നു
ഒരു പിറന്നാൾപ്പാട്ടു പാടിക്കൊണ്ട്.
ചുറ്റിക്കറങ്ങുന്ന യുദ്ധവിമാനങ്ങൾ
സ്വർഗ്ഗത്തിനു കുറുകേ പ്രതിദ്ധ്വനിച്ചു.

തളർന്നവശരായ അച്ഛനമ്മമാർ
പിന്നിൽ മെല്ലെ വരുന്നു
വീടിൻ്റെയും കുതിരലായത്തിൻ്റെയും
താക്കോലുകൾ മാറോടടക്കി.

ഒടുവിൽ ഞങ്ങളൊരു സുരക്ഷാ താവളത്തിലെത്തി
നിലക്കാത്ത പ്രഹരങ്ങളുടെ വാർത്തകൾ
റേഡിയോയിലിരമ്പി
നീട്ടിവെച്ച മരണത്തിനു നേർക്ക്
അവസാനിക്കാത്ത ഗീതം പാടി നടക്കേ,
മരണം ഞങ്ങൾ വെറുത്തു.
ജീവിതവും വെറുത്തു.



2
എന്താണ് വീട്?


എന്താണു വീട്?
എൻ്റെ സ്കൂളിലേക്കുള്ള വഴിയിലെ മരങ്ങളുടെ
പിഴുതെടുക്കപ്പെടുംമുമ്പുള്ള തണലത്
എൻ്റെ മുത്തച്ഛൻ്റെ കരി - വെള്ള കല്യാണ ഫോട്ടോയത്
ചുമരുകൾ തകർന്നുവീഴും മുമ്പുള്ളത്.
എൻ്റെയമ്മാമൻ്റെ നിസ്ക്കാരപ്പായയത്,
കൊള്ളയടിക്കപ്പെട്ട് ഒരു മ്യൂസിയത്തിലെത്തും മുമ്പ്
തണുപ്പുകാലത്തുറുമ്പിൻ പറ്റങ്ങളതിലുറങ്ങി.
ഒരു ബോമ്പ് നമ്മുടെ വീടു ചാരമാക്കും മുമ്പ്
അമ്മ ചിക്കൻ പൊരിച്ചു ബ്രഡു ചുട്ടെടുത്ത അപ്പക്കൂടത്.
ഞാൻ ഫുട്ബോൾ മത്സരങ്ങൾ കണ്ടിരുന്ന ചായക്കടയത്

എൻ്റെ കുഞ്ഞെന്നെത്തടയുന്നു:
വെറും രണ്ടക്ഷരമുള്ളൊരു വാക്കിനെങ്ങനെ
ഇതെല്ലാമുൾക്കൊള്ളാനാവും?



3
ശബ്ദമില്ലാത്ത തേങ്ങൽ


ഞാൻ കൊതിക്കുന്നു - ഉണർന്നെണീറ്റശേഷം
പകൽ മുഴുവൻ വൈദ്യുതിയുണ്ടെന്നറിഞ്ഞെങ്കിൽ!
ഞാൻ കൊതിക്കുന്നു - പക്ഷികൾ പാടുന്നതു
വീണ്ടും കേൾക്കാൻ കഴിഞ്ഞെങ്കിൽ!
വെടിയൊച്ചകളില്ലാതെ,മുരളുന്ന ഡ്രോണുകളില്ലാതെ.
ഞാൻ കൊതിക്കുന്നു - പേനയെടുത്തു വീണ്ടുമെഴുതാൻ
എൻ്റെ മേശയെന്നെ തിരികെ വിളിച്ചെങ്കിൽ!
അല്ലെങ്കിൽ ഒരു നോവലിലൂടുഴുതു മറിച്ചുപോകാൻ
ഒരു കവിതയിൽ വീണ്ടുമണയാൻ,
ഒരു നാടകം വീണ്ടും വായിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ!

എനിക്കു ചുറ്റുമൊന്നുമില്ല
നിശ്ശബ്ദഭിത്തികളല്ലാതെ
ശബ്ദമില്ലാതെ തേങ്ങുന്ന
മനുഷ്യരല്ലാതെ.


4
ഏഴു വിരലുകൾ


പുതിയ ആളുകളെ കണ്ടുമുട്ടുമ്പൊഴെല്ലാം അവൾ
ജീൻസിൻ്റെ പോക്കറ്റിൽ ചെറുകൈകളാഴ്ത്തും.
ചില്ലറത്തുട്ടുകളെണ്ണുംപോലെ പോക്കറ്റനക്കും
(യുദ്ധത്തിലിപ്പോളവൾക്ക്
ഏഴു വിരലുകൾ നഷ്ടപ്പെട്ടേയുള്ളൂ)
പിന്നെയവൾ നടന്നകലും
കൂനുള്ളപോൽ മുതുകു കുനിച്ച്
ഒരു കുള്ളത്തിയെപ്പോലെ


5
ഇബ്രാഹിം അബു ലുഖോദും സഹോദരനും യഫ്ഫയിൽ


കടൽക്കരയിലേക്കു നടക്കുന്നു
രണ്ടാളും നഗ്നപാദരായി

തൻ്റെ പിഞ്ചു ചൂണ്ടുവിരലാൽ
ഇബ്രാഹിം വരക്കാൻ തുടങ്ങുന്നു
തങ്ങളുടെ വീടായിരുന്നതിൻ്റെ
രേഖാചിത്രം

"അല്ല ഇബ്രാഹിം,
അടുക്കള കുറച്ചു വടക്കു മാറിയാണ്
ഓ,അവിടെ ചവിട്ടല്ലേ
ഉപ്പ കട്ടിലിൽ കിടന്നുറങ്ങിയിരുന്നത്
അവിടെയാണ്"

പട്ടം പറത്തിക്കൊണ്ട്
വിനോദസഞ്ചാരിക്കുട്ടികൾ ഓടുന്നു
തിങ്ങിയ മേഘങ്ങൾക്കടിയിൽ
തീരം തല്ലുന്നു തിരകൾ

കുന്നിൻ മുകളിലെ പള്ളിയിൽ നിന്നു
ബാങ്കു വിളി കേൾക്കുന്നു

അടുക്കള എവിടെയായിരുന്നെന്ന്
ഇപ്പോഴും തർക്കിക്കുകയാണ്
ഇബ്രാഹിമും സഹോദരനും.
രണ്ടാളും മണലിലിരിക്കുന്നു.
ബീച്ചിലുള്ള എല്ലാവർക്കുമായി
തങ്ങളുടെ അടുക്കളയിൽ
ഒരു ചായയിടാൻ മോഹിച്ച്
ഇബ്രാഹിം ലൈറ്ററെടുക്കുന്നു.
അടുക്കളജ്ജനാലയായിരുന്നിടത്തേക്ക്
ഏന്തി നോക്കുന്നു,
പുതിനച്ചെടി ഒറ്റയെണ്ണം ഇപ്പോഴില്ല.

Sunday, January 25, 2026

സൊനാം താഷി (തിബത്ത്)

ഹിമനിദ്രയിൽ നിന്നുണർന്ന കാല്പാട്

(ടെൻസിൻ സ്യുൻഡേക്ക്)

സൊനാം താഷി (2016 - 2078)


എൻ്റെ മുത്തച്ഛനെ പുറത്തിരുത്തി
മഞ്ഞുമലകൾ കടന്നുപോയ യാക്ക്
വഴിയിലെവിടെയോ കുഴഞ്ഞുവീണു ചത്തിരിക്കാം.

വളഞ്ഞു പുളഞ്ഞ മലമ്പാതകൾ താണ്ടി
ഇന്ത്യയിൽ നിന്ന് ഇന്നെന്നെ
ഉയരെ എൻ്റെ മണ്ണിലെത്തിക്കുന്ന
ഈ വാഹനം
അതിൻ്റെ പുനർജന്മമോ?

ജന്മനാടില്ലാതെ ജനിക്കുമാറ്
അതെന്നെ പ്രവാസത്തിൽ വിട്ടു.
ജന്മനാട്ടിൽ നിന്നു പുറത്തേക്കു നീളുന്ന
മലമ്പാതയുടെ പൊക്കിൾക്കൊടിത്തുമ്പിൽ
ഞാന്നു കിടന്ന ജനതയിലൊരാൾ
ഞാനായിരുന്നു.

ബുദ്ധത്വത്തിലേക്ക്
സ്വല്പംകൂടി അടുത്തുവോ ഞാൻ
പ്രവാസത്തിലൂടെ?

ഇപ്പോൾ ഇതാ
എന്നെ ലാസയിലേക്കുയർത്തുന്ന ട്രക്കേ,
തലമുറകൾക്കപ്പുറത്തെ ആ യാക്കിൻ
പുനർജന്മം തന്നെ നീ

കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു
എൻ്റെ മുത്തച്ഛൻ.
മുതുമുത്തച്ഛൻ പാഞ്ഞു വന്ന്
വലിച്ചു യാക്കിൻ പുറത്തിരുത്തി
പുറപ്പെട്ടു.

അമ്മയെവിടെ എന്നു കുട്ടി
ചോദിച്ചിരിക്കണം
അവരൊക്കെ പിറകിലുണ്ട്
എന്ന് മുത്തച്ഛൻ
ആശ്വസിപ്പിച്ചിരിക്കണം.
മഞ്ഞുപുതച്ച മലകൾക്കിടയിലെ ഗ്രാമങ്ങൾ
പിറകിൽ പുകഞ്ഞുകൊണ്ടിരുന്നു.

പൂത്തു കായ്ച്ചു പഴുത്തു പാകമാകാൻ
നിരവധി വർഷങ്ങളെടുക്കുന്ന
വിശേഷപ്പെട്ട ഒരു പഴത്തിൻ്റെ വിളവെടുപ്പാണിന്ന്

തിരിച്ചു വീടെത്താൻ
കൊടുംവളവുകളിൽ
കീഴ്ക്കാംതൂക്കു പാറക്കെട്ടുകളിൽ
വെള്ളാരംകല്ലുകൾകൊണ്ടും
ഇലച്ചായങ്ങൾകൊണ്ടും
മുമ്പൊരു കവി കോറിയിട്ടിട്ടുണ്ട്
എനിക്കുള്ള വഴിയടയാളങ്ങൾ

വാക്കുകൾ വകഞ്ഞുമാറ്റി
ഹിമാലയഗ്രാമത്തിലേക്കും
വിട്ടുപോന്ന വീട്ടിലേക്കും
ഉറ്റുനോക്കിയിരിക്കുക മാത്രം ചെയ്ത
കവികളുടെ പരമ്പരയിൽ പെട്ടവൻ ഞാനും.

നീയുമതെ,
പ്രിയപ്പെട്ട ടെൻസിൻ സ്യുൻഡേ,
കാലാൽ ജന്മനാടു തൊട്ടതിന്
ചീനാജയിലിൽ കിടന്നവനേ,
നീ ഹൃദയംകൊണ്ടു തൊട്ട നമ്മുടെ നാട്
വാക്കുകളുടെ മഞ്ഞുപൂക്കളായ്
എന്നിലൂടെയുതിരുന്നു.

മഞ്ഞിൻ്റെ ആത്മാവ്
ആഘോഷമായ് വരുന്നു
സ്വാതന്ത്ര്യം നൃത്തമാടുന്നിടത്തേക്ക്.
ഹിമനിദ്ര വിട്ടുണരുന്നു
എൻ്റെ കാല്പാട്
ലാസയിൽ

നാളത്തെ സൂര്യോദയത്തിൽ
ദലയ് ലാമയുടെ പത്മപാദങ്ങൾ
ഹിമനിദ്രവിട്ട്
കൊട്ടാരമുറ്റത്തു വിടരും

അതിനും മുമ്പീ ലാസ മുഴുവൻ
നഗരത്തിനു പിന്നിലുള്ള ശിഖരങ്ങൾ മുഴുവൻ
കാറ്റിൽ പാറുന്ന പ്രാർത്ഥനാ പതാകകൾ
കെട്ടാൻ
നേരത്തേ ഞാനിങ്ങു വന്നു.

നാട് സ്വതന്ത്രമായാലേ
നെറ്റിയിലെ ചുവന്ന ബന്താന അഴിക്കൂ
എന്ന് ടെൻസിൻ, നീയെഴുതി.
നീ അലിഞ്ഞുപോയിട്ടും
അതഴിയാതെ അതേപടി കിടക്കുന്നു
എൻ്റെയുള്ളിൽ

ഇതാ എൻ്റെ നാട്,
നമ്മുടെ വീട്,
കളിക്കുന്നേടത്തു നിന്നു പിരിഞ്ഞുപോയ
മുതുമുത്തച്ഛൻ്റെ അനിയന്മാരുടെ
മക്കളുടെ മക്കൾ,
യാക്കുകളും കുതിരകളും മേയുന്ന
കുന്നിൻ ചെരിവുകൾ,
വിഹാരമണിനാദം,
ഇതാ സ്വാതന്ത്ര്യത്തിൻ്റെ പുതുകവിത....

നിൻ്റെ ഇത്തിരിപ്പോന്ന ചുവന്ന ബന്താന
എൻ്റെയുള്ളിൽ നിന്നും
ഞാനഴിച്ചെടുത്ത്
ഒരു പ്രാർത്ഥനാപതാകയായ് വീശുമ്പോൾ
ആ നിഗൂഢശക്തിയിൽ
ചുകന്ന നെടുങ്കൻ ചീന
അകലെയകലെയകലെ
അഴിഞ്ഞഴിഞ്ഞുവീഴുന്നു...

തിബത്തിൽ നിന്നല്ലാത്ത തിബത്തുകാരാ,
തിബത്തിൽ ജീവിച്ചിട്ടേയില്ലാത്ത തിബത്തുകാരാ,
തിബത്തിൽ മരിക്കുമെന്നു നീ കണ്ട കിനാവാണ്
ഞാനിന്നു ജീവിക്കുന്ന സത്യമായ കവിത.

ഹുവാൻ റാമൊൺ ഹിമനെസ് (ആൻഡലൂഷ്യ, സ്പെയിൻ,1881 - 1958)

കവിതകൾ

ഹുവാൻ റാമൊൺ ഹിമനെസ് (ആൻഡലൂഷ്യ, സ്പെയിൻ,1881 - 1958)



1 പച്ച

പെൺകൊടിക്കു പച്ചനിറമായിരുന്നൂ, പച്ച,
കണ്ണുകൾക്കും പച്ചനിറം മുടിയുമേറെപ്പച്ച.

ഉണ്ടവൾക്കു പച്ചമരത്തോപ്പതിൽ വിരിഞ്ഞ
വന്യറോസാപ്പൂവു വെള്ള-ചോപ്പുമല്ല, പച്ച.

പച്ചനിറവായു തന്നിലൂടെയവൾ വന്നൂ
ഭൂമിയാകെയപ്പൊഴേക്കും പച്ചയായവൾക്കായ്

നീലയല്ല വെള്ളയല്ലവളുടെയുടുപ്പിൻ
മിന്നിടും സുതാര്യശോഭ പച്ചയാണു പക്ഷേ.

പച്ചനിറക്കടലിനു മേലൂടെയവൾ വന്നൂ
അപ്പൊഴേക്കാകാശംകൂടിപ്പച്ചയായിത്തീർന്നു.

എപ്പൊഴുമെൻ ജീവിതം തുറന്നിടും മലർക്കെ
പച്ചനിറക്കൊച്ചു പടിവാതിലൊന്നവൾക്കായ്



2 ആകാശം

ഞാൻ നിന്നെ മറന്നിരുന്നു, ആകാശമേ,
എൻ്റെ തളർന്നു കുഴഞ്ഞ കണ്ണുകളാൽ കാണുന്ന
- പേരില്ലാത്ത -
വെളിച്ചത്തിൻ്റെ
ഒരവ്യക്തസാന്നിധ്യമല്ലാതെ
മറ്റൊന്നുമായിരുന്നില്ല നീ.

യാത്രികൻ്റെ പ്രതീക്ഷയറ്റ
അലസ വാക്കുകൾക്കിടയിൽ നീ പ്രത്യക്ഷമായ്
സ്വപ്നങ്ങളിൽ കാണുന്ന ജലനിലക്കാഴ്ച്ചകളുടെ
ആവർത്തിക്കുന്ന പവിഴപ്പൊയ്കകളിലെന്നപോലെ

ഇന്നു ഞാൻ നിന്നെ മെല്ലെ നോക്കീ, നീ
നിൻ്റെ പേരിന്നു നേർക്കുയർന്നേപോയ്


പുതുവസന്തം

ചുകന്ന വെള്ളത്തിൽ
അരികത്തരികത്തരയന്നങ്ങൾ
നീന്തീ രണ്ടെണ്ണം
വേദനയെന്നുടെ ചോരയിലും

ചുകന്ന കാറ്റത്ത്
അരികത്തരികത്തിരു റോസ് പൂവുകൾ
തമ്മിൽ കൊതിപൂണ്ടു
വേദനയെന്നുടെ ചോരയിലും

ചുകന്ന മാനത്ത്
രണ്ടു കരിങ്കിളിയരികത്തരിക -
ത്തായിച്ചൂളമടിച്ചു
വേദനയെന്നുടെ ചോരയിലും


4 ഞാൻ പുനർജനിക്കും

ഞാനൊരു കല്ലായ് പുനർജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

കാറ്റായി വന്നു ജനിക്കും വീണ്ടും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

ഞാൻ തിരയായിപ്പുനർജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

ഞാൻ തീയായ് വന്നു ജനിക്കും വീണ്ടും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

വീണ്ടും മനുഷ്യനായ് ഞാൻ ജനിക്കും
സ്നേഹിക്കുമപ്പൊഴും പെണ്ണേ നിന്നെ

Tuesday, January 13, 2026

റാഫേൽ ഗ്വിലൻ (ഗ്രാനഡ -സ്പെയിൻ, 1933- 2023)

ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ


റാഫേൽ ഗ്വിലൻ (ഗ്രാനഡ -സ്പെയിൻ, 1933- 2023)



ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ

സമയം വന്നുചേർന്നിരുന്നില്ല

ലോകം വന്നുചേർന്നിരുന്നില്ല

നിൻ്റെ കണ്ണുനീർ വന്നുചേർന്നിരുന്നില്ല


വെളിച്ചം തികച്ചും വെളിച്ചമായിരുന്നില്ല

വ്യക്തതയിൽ നിന്നും വ്യക്തതയിലേക്കുള്ള

പകർച്ചയായിരുന്നു ഉണരൽ.

സൃഷ്ടിക്കു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലെ

തിങ്ങിപ്പൊതിയുന്ന ശൂന്യതയായിരുന്നു

എല്ലാം.


പിന്നെ

ഒരു തകർന്നടിയൽ പോലെ

യാഥാർത്ഥ്യത്തിൻ്റെ ഹിമപാതം പോലെ

ബോധത്തിരപോലെ

ദ്രവ്യം 

അതിൻ്റെ സാമ്രാജ്യത്തിൽ

പരമാധികാരമാളാനെത്തി.

അതിനു ശേഷമാണ്

സ്പർശനവും നിരാശയുമെത്തിയത്.


പ്രപഞ്ചം നിലവിൽ വരും മുമ്പുള്ള

സമയത്തെക്കുറിച്ചാണ്

ഞാൻ പറയുന്നത്.

ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ

നിൻ്റെ ശരീരം

വന്നുചേർന്നിട്ടുണ്ടായിരുന്നില്ല