Tuesday, June 13, 2023

കൂളിലെ കാട്ടരയന്നങ്ങൾ - ഡബ്ലിയു.ബി. യേറ്റ്സ്

 കൂളിലെ കാട്ടരയന്നങ്ങൾ


ഡബ്ലിയു.ബി.യേറ്റ്സ്


വൃക്ഷങ്ങൾ ശരൽഭംഗിയിൽ കാട്ടു

പാതകളോ വരണ്ടവ

നിശ്ചലാകാശം നിഴലിയ്ക്കും ജലം

ഒക്ടോബർ സാന്ധ്യകാന്തിയിൽ

കല്ലുകൾക്കിടെയേന്തിനിൽക്കുന്ന

വെള്ളത്തിന്റെ പരപ്പിന്മേൽ

എണ്ണീ ഞാൻ കാട്ടരയന്നങ്ങളെ

ഒമ്പതും പിന്നെയമ്പതും.


ആദ്യം ഞാനിവയെണ്ണിയിന്നേക്കു

പത്തൊമ്പതായ് ശരൽക്കാലം

എണ്ണിത്തീർക്കുംമുമ്പെല്ലാം പെട്ടെന്നു

പൊങ്ങീ മേലേക്കു, കണ്ടു ഞാൻ.

പടപടെച്ചിറകടിച്ചു കൊണ്ടവ

മുഖരിതമാക്കിയുയർന്നു പോയ്

പൊട്ടിയ പെരും വലയങ്ങളായി

വട്ടംചുറ്റിച്ചിതറിപ്പോയ്


ഉജ്വലിക്കുമാജ്ജീവിയെയിന്നു

നോക്കുന്നൂ നൊന്ത ഹൃത്തോടെ 

ഞാനീത്തീരത്തു സാന്ധ്യകാന്തിയിൽ

ആദ്യമായെൻ തലക്കുമേൽ

ചിറകടിമണിനാദം കേട്ടുകൊ-

ണ്ടലസം ലാഘവച്ചുവടുമായ്

മെല്ലെ നീങ്ങിയ നാളിൽ നിന്നുമി-

ന്നെല്ലാമെത്രയോ മാറിപ്പോയ്.


കൂട്ടുകൂടാനിണങ്ങിയ തണു -

നീർക്കുത്തിൽ തെല്ലും കുഴയാതെ

ഇപ്പോഴുമിണയിണയായ് ചേർന്നവ 

തുഴയുന്നൂ,പൊങ്ങിപ്പാറുന്നൂ

ഹൃദയത്തിന്നവയ്ക്കില്ല വാർദ്ധക്യം,

തഴുകി നിൽക്കുന്നുണ്ടെന്നെന്നും

ഉള്ളിന്നാവേശ,മുൽസാഹം, അല -

ഞ്ഞെങ്ങുമെത്താമവയ്ക്കിന്നും.


നിശ്ചലമാമീ വെള്ളത്തിലവ -

യിപ്പൊഴുമൊഴുകീടുന്നു.

സുന്ദരം നിഗൂഢാത്ഭുതകര -

മെങ്കിലും പിന്നീടെപ്പൊഴോ

ഞാനുണരുമ്പോൾ കണ്ടെത്തുമവ

പാറിദ്ദൂരേക്കു പോയതായ്

ഏതു പൊയ്കതൻ തീരത്തെയോട -

പ്പുൽക്കാട്ടിൽ കൂടു വെച്ചീടും?

ഏതൊരാളുടെ കണ്ണുകൾക്കവ

മേലിലും കുളിരേകിടും?


No comments:

Post a Comment