രാമചരിതം
പടലം 3
ഇരുന്ന വണ്ണമേയിരുൾ മറഞ്ഞിതിട തൂർന്നു
പരന്ന കുടയും തഴയും വെഞ്ചാമരം ചേർന്ന്
അലിഞ്ഞു നാരിമാർ സ്തുതിക്കേ രാവണനണഞ്ഞൂ
കനിവൊടേ, ഹിതത്തൊടേ, ഇരുണ്ട മുകിൽ പോലെ
ഹിതത്തൊടവൻ വന്നണഞ്ഞു കണ്ണിമയ്ക്കും മുന്നേ
കുതിച്ചു മറഞ്ഞേൻ കുളിരിളം തളിരിടയിൽ
പദത്തളിരിൽ വീണു പതറിക്കുലഞ്ഞു ചാലേ
സ്തുതിച്ചു പിന്നെ നാലുപാടും തൊഴുതവൻ പറഞ്ഞു.
രാവണന്റെ വാക്കിനെപ്പഴിച്ചൊരു വാക്കോതീ -
യന്നനടയാ, ളുടനേയുഗ്രകോപമേറി
നിന്നുടൽ പിളർന്നു നിണം മോന്തി ഞാൻ കെടുത്തു -
മെന്റെ മോഹഭംഗദു:ഖമെന്നവനണഞ്ഞു.
ഓങ്ങിയ കൈവാൾ തിരുവുടലിലാഴും മുന്നേ
ഗുണമെഴും നിശാചരി കുതിച്ചു പിടികൂടി
മണമെഴും പൂവണിമുടിമാർ നാരിമാർ വണങ്ങേ
ഏറിയ മദത്തൊടേ നടന്നവൻ മറഞ്ഞു.
മറഞ്ഞു രാക്ഷസൻ, പെരുത്ത ശൂലങ്ങളും വാളും
നിറഞ്ഞു ചുറ്റുമുള്ള നിശാചരികളുടെ കൈയ്യിൽ
പറഞ്ഞു തുടങ്ങീ ചിലർ "മറന്നു രാമൻ നിന്നെ
കളഞ്ഞതിനു ശേഷമിങ്ങു തേടി വന്നേയില്ല.
നിങ്ങൾ തമ്മിലെന്നുമിനിച്ചേർന്നിണങ്ങുകില്ല
നീണ്ട കാലം മന്നിലുയിരോടവൻ വാഴില്ല
തൻ ജയം കിളർന്ന നാടവൻ കളഞ്ഞു പോയീ
ഒന്നിനും കൊള്ളാത്തവനാണെന്നുമെന്നതിനാൽ
ഇന്നിശാചരരെ വെല്ലാനിങ്ങു വന്നിടാതെ
വിട്ടതെന്തവ,നവന്റെ സത്യമതാണെന്നോ!
കഴിഞ്ഞതെല്ലാം കാലം ചെൽകേ തെളിഞ്ഞു കാണാറാകും
കരിമിഴിയാളേ നിനക്കു നല്ലതെങ്ങൾ ചൊല്ലാം
ഇന്നു തൊട്ടു രാഘവനിൽ നിന്നു നിന്റെ പ്രേമം
പന്തലിച്ചു പൊങ്ങിയിങ്ങു രാവണനിലായാൽ
തെറ്റതിലെന്തുള്ളു? നിന്റെ ദുഃഖമെല്ലാം തീരും
രാവണന്റെ പള്ളിയറ പൂകുവാൻ തുനിഞ്ഞാൽ
ദശമുഖന്റെ പിറവിയെക്കരുതിയുണ്ടാവേണ്ടാ
ചളിപ്പ,തിനാൽ നിൻ പെരുമ നിലക്കുകയുമില്ല
പുലസ്ത്യപുത്രൻ വിശ്രവസ്സിൻ പുത്രനിവനെങ്കിൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?
ഇവന്നു കുറവില്ല, യിനി നിങ്ങളിണങ്ങായ്കിൽ
തപസ്വിനി നിന്നുടൽ പിളർന്നു തുണ്ടു തുണ്ടമാക്കി
ഇവിടെയിതുപോലിരുന്നു തിന്നിടയ്ക്കിടയ്ക്കു
കൊഴുത്തു ചുവന്ന കുരുതി ഞങ്ങൾ കുടിക്കുമേ തുടർന്ന് "
"തുടർന്നെൻ മെയ്യിൽ നിങ്ങൾ വമ്പൻ ശൂലങ്ങൾ നടത്തി -
ക്കുടഞ്ഞു കൊഴുത്ത കുരുതി മോന്തിക്കുടിക്കിലുമെന്നുള്ളം
കൊടിയ വില്ലണിഞ്ഞ ചക്രവർത്തി തൻ കാൽക്കീഴിൽ
അണഞ്ഞതു പിരിയുവാനസാദ്ധ്യ" മോതി ദേവി.
No comments:
Post a Comment