Monday, June 12, 2023

രാമചരിതം പടലം 3

 

രാമചരിതം

പടലം 3


1
ഇരുന്ന വണ്ണമേയിരുൾ മറഞ്ഞിതിട തൂർന്നു
പരന്ന കുടയും തഴയും വെഞ്ചാമരം ചേർന്ന്
അലിഞ്ഞു നാരിമാർ സ്തുതിക്കേ രാവണനണഞ്ഞൂ
കനിവൊടേ, ഹിതത്തൊടേ, ഇരുണ്ട മുകിൽ പോലെ

2
ഹിതത്തൊടവൻ വന്നണഞ്ഞു കണ്ണിമയ്ക്കും മുന്നേ
കുതിച്ചു മറഞ്ഞേൻ കുളിരിളം തളിരിടയിൽ
പദത്തളിരിൽ വീണു പതറിക്കുലഞ്ഞു ചാലേ
സ്തുതിച്ചു പിന്നെ നാലുപാടും തൊഴുതവൻ പറഞ്ഞു.

3
രാവണന്റെ വാക്കിനെപ്പഴിച്ചൊരു വാക്കോതീ -
യന്നനടയാ, ളുടനേയുഗ്രകോപമേറി
നിന്നുടൽ പിളർന്നു നിണം മോന്തി ഞാൻ കെടുത്തു -
മെന്റെ മോഹഭംഗദു:ഖമെന്നവനണഞ്ഞു.

4
ഓങ്ങിയ കൈവാൾ തിരുവുടലിലാഴും മുന്നേ
ഗുണമെഴും നിശാചരി കുതിച്ചു പിടികൂടി
മണമെഴും പൂവണിമുടിമാർ നാരിമാർ വണങ്ങേ
ഏറിയ മദത്തൊടേ നടന്നവൻ മറഞ്ഞു.

5
മറഞ്ഞു രാക്ഷസൻ, പെരുത്ത ശൂലങ്ങളും വാളും
നിറഞ്ഞു ചുറ്റുമുള്ള നിശാചരികളുടെ കൈയ്യിൽ
പറഞ്ഞു തുടങ്ങീ ചിലർ "മറന്നു രാമൻ നിന്നെ
കളഞ്ഞതിനു ശേഷമിങ്ങു തേടി വന്നേയില്ല.

6
നിങ്ങൾ തമ്മിലെന്നുമിനിച്ചേർന്നിണങ്ങുകില്ല
നീണ്ട കാലം മന്നിലുയിരോടവൻ വാഴില്ല
തൻ ജയം കിളർന്ന നാടവൻ കളഞ്ഞു പോയീ
ഒന്നിനും കൊള്ളാത്തവനാണെന്നുമെന്നതിനാൽ

7
ഇന്നിശാചരരെ വെല്ലാനിങ്ങു വന്നിടാതെ
വിട്ടതെന്തവ,നവന്റെ സത്യമതാണെന്നോ!
കഴിഞ്ഞതെല്ലാം കാലം ചെൽകേ തെളിഞ്ഞു കാണാറാകും
കരിമിഴിയാളേ നിനക്കു നല്ലതെങ്ങൾ ചൊല്ലാം

8
ഇന്നു തൊട്ടു രാഘവനിൽ നിന്നു നിന്റെ പ്രേമം
പന്തലിച്ചു പൊങ്ങിയിങ്ങു രാവണനിലായാൽ
തെറ്റതിലെന്തുള്ളു? നിന്റെ ദുഃഖമെല്ലാം തീരും
രാവണന്റെ പള്ളിയറ പൂകുവാൻ തുനിഞ്ഞാൽ

9
ദശമുഖന്റെ പിറവിയെക്കരുതിയുണ്ടാവേണ്ടാ
ചളിപ്പ,തിനാൽ നിൻ പെരുമ നിലക്കുകയുമില്ല
പുലസ്ത്യപുത്രൻ വിശ്രവസ്സിൻ പുത്രനിവനെങ്കിൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?

10
ഇവന്നു കുറവില്ല, യിനി നിങ്ങളിണങ്ങായ്കിൽ
തപസ്വിനി നിന്നുടൽ പിളർന്നു തുണ്ടു തുണ്ടമാക്കി
ഇവിടെയിതുപോലിരുന്നു തിന്നിടയ്ക്കിടയ്ക്കു
കൊഴുത്തു ചുവന്ന കുരുതി ഞങ്ങൾ കുടിക്കുമേ തുടർന്ന് "

11
"തുടർന്നെൻ മെയ്യിൽ നിങ്ങൾ വമ്പൻ ശൂലങ്ങൾ നടത്തി -
ക്കുടഞ്ഞു കൊഴുത്ത കുരുതി മോന്തിക്കുടിക്കിലുമെന്നുള്ളം
കൊടിയ വില്ലണിഞ്ഞ ചക്രവർത്തി തൻ കാൽക്കീഴിൽ
അണഞ്ഞതു പിരിയുവാനസാദ്ധ്യ" മോതി ദേവി.

No comments:

Post a Comment