Tuesday, June 6, 2023

മരിക്കാതിരുന്നതിന്റെ പിറ്റേന്ന് - സുകുമാരൻ (തമിഴ്)

 മരിക്കാതിരുന്നതിന്റെ പിറ്റേന്ന്


മരിക്കുന്നത് ഒരു കല - എല്ലാറ്റിനേയും പോലെ

- സിൽവിയാ പ്ലാത്ത്


അവസാന ഗുളിക വിഴുങ്ങിയതും

മനസ്സ് അലകളടങ്ങി ശാന്തമായി.

മരണം കരുണയോടെയടുത്തെത്തി.


ഇനി

ഉണർവ്വിൻ വേദനയില്ല.

തോരാതെയിറ്റുന്ന മുറിവുകളോ

പീഡാനുഭവങ്ങളോ ഇല്ല.

നുണക്കയ്പ്പോ

അഴുകിയ പുഞ്ചിരിയുടെ നാറ്റമോ

നോവേൽക്കലോ ഇല്ല.

നിരന്തരം കവിയുന്ന ശൂന്യതയോ

സ്നേഹമില്ലാ നിമിഷങ്ങളോ ഇല്ല.

കാലം വെളിമ്പരപ്പ് പേരുകൾ ഇല്ല.

ജീവിതത്തിന്റെ മനംപിരട്ടൽ ഇല്ല.


മനസ്സ് അലകളടങ്ങി ശാന്തമായി.

നിനവിൽ പുതഞ്ഞ സംഗീതം

വെളിപ്പെട്ടു തൂവാറായി.

മനസ്സ് അലകളടങ്ങി ശാന്തമായി.


പുലർച്ചെ

വെളിച്ചം വന്നു വിളിക്കേ

എന്റെ കിളിക്കായ്

പഴങ്ങൾ പെറുക്കാൻ പോയി, പതിവുപോലെ.

സന്തോഷം

ദുഃഖം

എന്നീ ചലനങ്ങളറ്റ്

മൂത്രം അടക്കിപ്പിടിച്ച അടിവയറായ്

കനത്തിരുന്നു

മനസ്സ്

No comments:

Post a Comment