രാമചരിതം
പടലം 2
മൈഥിലി തന്നുടെ ചരിതമെല്ലാം
വാനരവീരനുരയ്ക്കേക്കേട്ടു
ചെയ്തതു നന്നു നീയെന്നുരച്ചു
തേന്മൊഴിയാളെ നിനച്ചിരുന്നു
കണ്ണീരു പെയ്തു മനം കലങ്ങി
വിങ്ങുമരചനെത്തൊഴുതണഞ്ഞു
കൈതവമേതുമില്ലാത്ത വീരൻ
കപികുല രാജാധിരാജൻ ചൊന്നു.
രാജാധിരാജാ, കൊടും
ദുഃഖം പിടിച്ചീവണ്ണം
പുരികുഴലാളെ നണ്ണി -
പ്പോക്കീടരുതേ കാലം
ഇരുപതു കരങ്ങളുള്ള
ലങ്കേശനെയൊന്നോർക്കൂ
കളയുക ശോകമെല്ലാം
കൈക്കൊൾക കോപമിപ്പോൾ
കൈക്കൊൾക കോപത്തോടെ
തിളങ്ങുന്ന വില്ലുമമ്പും
തെക്കോട്ടു നടക്കുമാറു
തിരുവുള്ളമാവൂതാക!
ഇക്കണ്ട പട തടുക്കാ -
നാരുള്ളൂ ലോകത്തിപ്പോൾ
ഈരേഴുലകുമൊത്തു
വന്നാൽ പോലും കടുപ്പം
ആരുള്ളൂ നിന്നെപ്പോലീ
ലോകത്തെന്നു സുഗ്രീവൻ
രാമനോടുണർത്തിക്കേ
ഹനുമാനോടോതീ രാമൻ:
"കീർത്തിയണിഞ്ഞ ലങ്കാ -
ധീശചരിതവുമാ
നഗരത്തിൻ ചമയങ്ങളെ -
പ്പറ്റിയും നീ പറക"
ലങ്കക്കു ചുറ്റുമുള്ള
വിസ്തൃതമാം കിടങ്ങി -
ന്നില്ല താഴ്ച്ചക്കൊടുക്ക -
മെന്നു ഹനുമാൻ ചൊല്ലി.
നല്ല വാൾ കുന്തം ശൂലം
നന്നായ് കടഞ്ഞ നൂറ്റു -
ക്കൊല്ലിയുമിടകലർന്ന
കിടങ്ങുകളേഴുണ്ടങ്ങ്.
ഏഴിനുമുണ്ടു കടക്കാൻ
യന്ത്രപ്പാലങ്ങൾ ചുറ്റും
അവയൊന്നു മനസ്സു വെച്ചാൽ
ശത്രുക്കൾ താഴെ വീഴും
കോട്ടമറ്റുള്ള കിഴക്കേ
ഗോപുരം കാക്കാൻ നില്പോർ
ഊഴി കലക്കാൻ പോന്ന
വീരർ പതിനായിരം.
ഒരു പതിനായിരത്തോ -
ടൊറ്റക്കിടയാൻ പോന്നോർ
ഇരുപതിനായിരം പേർ
തെക്കുണ്ടതിലിരട്ടി
വടക്കുണ്ടു, പടിഞ്ഞാറോ
കടലു കലക്കാൻ പോന്ന
വീരന്മാർ കരുത്തുള്ളോർ
മുപ്പതിനായിരം പേർ.
ദിശ കാക്കുന്നോരിൽ പാതി -
യുറപ്പുള്ള മദ്ധ്യഭാഗം
കാക്കുവാ,നതിലിരട്ടി -
യുണർവ്വോടെ മന്ത്രശാല.
മിടുക്കൻ മയനാചാരി
കുബേരന്നായ് ചമച്ചുള്ളേട-
ത്തിരിപ്പൂ ദശാസ്യൻ, കോയിൽ -
ച്ചമയമാർക്കുരയ്ക്കാനാവും?
നഗരത്തിലിരിപ്പോരുടെ
പെരുപ്പവും ഭദ്രതയും
കണ്ടു വന്നാർ പറയും?
ഇടകലർന്നിടവിടാതെ
നിരയായോരോ വഴിയേ
ചാടും നിശാചരർ തൻ
പെരുപ്പം പിന്നെപ്പറയാം,
അതിനുമുമ്പൊന്നു കേൾക്ക.
വീരർ തൻ മണിവിളക്കേ,
മൃദുമൊഴിയാളെക്കാണാൻ
ആരെനിക്കുതകുമെന്നോർ -
ത്തകമുലഞ്ഞുഴന്ന നേരം
പൂവിലെ മണം പുണർന്നു
മരനിര തടഞ്ഞു പാഞ്ഞ
മാരുതദേവൻ വന്നു
വഴിയിതെന്നരുളിച്ചെയ്തു.
അരുളിയ വഴിയേ പോയ് ന -
ല്ലശോകമാം വനിക പുക്കു
പലനിരയായ്ച്ചുഴന്ന
നിശാചരിമാർ നടുവിൽ
ഒരു പെരുമരത്തിൻ കീഴി-
ലുടൽ പൊടിയണിഞ്ഞു കുമ്പി -
ട്ടകലെയിരിക്കുന്നതായ്
സുന്ദരീമണിയെക്കണ്ടു.
No comments:
Post a Comment