Wednesday, June 7, 2023

രാമചരിതം പടലം 2

 രാമചരിതം

പടലം 2


മൈഥിലി തന്നുടെ ചരിതമെല്ലാം

വാനരവീരനുരയ്ക്കേക്കേട്ടു

ചെയ്തതു നന്നു നീയെന്നുരച്ചു

തേന്മൊഴിയാളെ നിനച്ചിരുന്നു

കണ്ണീരു പെയ്തു മനം കലങ്ങി

വിങ്ങുമരചനെത്തൊഴുതണഞ്ഞു

കൈതവമേതുമില്ലാത്ത വീരൻ

കപികുല രാജാധിരാജൻ ചൊന്നു.


രാജാധിരാജാ, കൊടും 

ദുഃഖം പിടിച്ചീവണ്ണം

പുരികുഴലാളെ നണ്ണി -

പ്പോക്കീടരുതേ കാലം

ഇരുപതു കരങ്ങളുള്ള

ലങ്കേശനെയൊന്നോർക്കൂ

കളയുക ശോകമെല്ലാം 

കൈക്കൊൾക കോപമിപ്പോൾ


കൈക്കൊൾക കോപത്തോടെ

തിളങ്ങുന്ന വില്ലുമമ്പും

തെക്കോട്ടു നടക്കുമാറു

തിരുവുള്ളമാവൂതാക!

ഇക്കണ്ട പട തടുക്കാ -

നാരുള്ളൂ ലോകത്തിപ്പോൾ

ഈരേഴുലകുമൊത്തു

വന്നാൽ പോലും കടുപ്പം


ആരുള്ളൂ നിന്നെപ്പോലീ

ലോകത്തെന്നു സുഗ്രീവൻ

രാമനോടുണർത്തിക്കേ

ഹനുമാനോടോതീ രാമൻ:

"കീർത്തിയണിഞ്ഞ ലങ്കാ -

ധീശചരിതവുമാ

നഗരത്തിൻ ചമയങ്ങളെ -

പ്പറ്റിയും നീ പറക"


ലങ്കക്കു ചുറ്റുമുള്ള

വിസ്തൃതമാം കിടങ്ങി -

ന്നില്ല താഴ്ച്ചക്കൊടുക്ക -

മെന്നു ഹനുമാൻ ചൊല്ലി.

നല്ല വാൾ കുന്തം ശൂലം

നന്നായ് കടഞ്ഞ നൂറ്റു -

ക്കൊല്ലിയുമിടകലർന്ന

കിടങ്ങുകളേഴുണ്ടങ്ങ്.


ഏഴിനുമുണ്ടു കടക്കാൻ

യന്ത്രപ്പാലങ്ങൾ ചുറ്റും

അവയൊന്നു മനസ്സു വെച്ചാൽ

ശത്രുക്കൾ താഴെ വീഴും

കോട്ടമറ്റുള്ള കിഴക്കേ

ഗോപുരം കാക്കാൻ നില്പോർ

ഊഴി കലക്കാൻ പോന്ന

വീരർ പതിനായിരം.


ഒരു പതിനായിരത്തോ -

ടൊറ്റക്കിടയാൻ പോന്നോർ

ഇരുപതിനായിരം പേർ

തെക്കുണ്ടതിലിരട്ടി

വടക്കുണ്ടു, പടിഞ്ഞാറോ

കടലു കലക്കാൻ പോന്ന

വീരന്മാർ കരുത്തുള്ളോർ

മുപ്പതിനായിരം പേർ.


ദിശ കാക്കുന്നോരിൽ പാതി -

യുറപ്പുള്ള മദ്ധ്യഭാഗം

കാക്കുവാ,നതിലിരട്ടി -

യുണർവ്വോടെ മന്ത്രശാല.

മിടുക്കൻ മയനാചാരി

കുബേരന്നായ് ചമച്ചുള്ളേട-

ത്തിരിപ്പൂ ദശാസ്യൻ, കോയിൽ -

ച്ചമയമാർക്കുരയ്ക്കാനാവും?


നഗരത്തിലിരിപ്പോരുടെ

പെരുപ്പവും ഭദ്രതയും

കണ്ടു വന്നാർ പറയും?

ഇടകലർന്നിടവിടാതെ

നിരയായോരോ വഴിയേ

ചാടും നിശാചരർ തൻ

പെരുപ്പം പിന്നെപ്പറയാം,

അതിനുമുമ്പൊന്നു കേൾക്ക.


വീരർ തൻ മണിവിളക്കേ,

മൃദുമൊഴിയാളെക്കാണാൻ

ആരെനിക്കുതകുമെന്നോർ -

ത്തകമുലഞ്ഞുഴന്ന നേരം

പൂവിലെ മണം പുണർന്നു

മരനിര തടഞ്ഞു പാഞ്ഞ

മാരുതദേവൻ വന്നു

വഴിയിതെന്നരുളിച്ചെയ്തു.


അരുളിയ വഴിയേ പോയ് ന -

ല്ലശോകമാം വനിക പുക്കു

പലനിരയായ്ച്ചുഴന്ന

നിശാചരിമാർ നടുവിൽ

ഒരു പെരുമരത്തിൻ കീഴി-

ലുടൽ പൊടിയണിഞ്ഞു കുമ്പി -

ട്ടകലെയിരിക്കുന്നതായ്

സുന്ദരീമണിയെക്കണ്ടു.


No comments:

Post a Comment