Friday, June 30, 2023

കണ്ടുമുട്ടൽ

 *കണ്ടുമുട്ടൽ


പട്ടാമ്പിയിൽ നിന്നു വളാഞ്ചേരിക്കുള്ള

ബസ്സിലൊരരികു സീറ്റിൽ

താഴ്ത്തിയിട്ട ഷട്ടറിൽ

തല ചേർത്തു വച്ചിരു-

ന്നുറങ്ങുന്നദ്ദേഹം,

ശുഭ്ര സുപ്രഭാതത്തിൽ.


രാത്രി മുഴുവൻ യാത്ര ചെയ്തു

വരികയാവാം, എങ്കിലും

അദ്ദേഹത്തിനറിഞ്ഞു കൂടേ

ഈ വഴിയിലാണ് തൂതപ്പുഴയെന്ന്

നിമിഷങ്ങൾക്കകം ബസ്സ്

പാലത്തിലൂടെ 

താനെഴുതിയ തൂതപ്പുഴ

മുറിച്ചു കടക്കുമെന്ന്?


"വരളുന്ന ഞാറിന്റെ ചുണ്ടത്തൊരു തൂത-

പ്പുഴ പാഞ്ഞുചെന്നു ചുംബിച്ചിടുന്നു" എന്ന് 

ഈയാഴ്ച്ചത്തെ മാതൃഭൂമിയിലെഴുതിയ കവിക്ക്

നാണമില്ലേ

തൂതപ്പുഴക്കു മുകളിലൂടെ 

ഉറങ്ങിക്കൊണ്ടു കടന്നുപോകാൻ?


സർവകലാശാലയിലേക്കാവണം കവി,

വായനക്കാരനുമങ്ങോട്ട്.

പരീക്ഷക്കു പണമടയ്ക്കാൻ.

ബസ്സിൽ തൂങ്ങി നിൽക്കുമെനിക്ക്

പരിചയപ്പെടേണ്ട കവിയെ.

കവിത ഇഷ്ടമായെന്നു പറയേണ്ട.


എങ്കിലും ഇങ്ങനെ കിടന്നുറങ്ങാമോ?

ബസ്സതിവേഗം

തിരുവേഗപ്പുറപ്പാലമെത്തിയല്ലോ.

വരളുന്ന ഞാറിന്റെ ചുണ്ടത്ത്

ഇപ്പോഴും തൂതപ്പുഴ

പാഞ്ഞു വന്നു ചുംബിക്കുന്നതു

കാണണ്ടേ?


"എത്തുവതെന്നുമിതേയാറ്റു വക്കിലാ -

ണെത്ര ദൂരം നാം നടക്കിലും സോദരാ"

എന്ന വരി

കവിതത്തുമ്പത്തു നിന്നു ചാടിയെണീറ്റ്

ഇപ്പോൾ താങ്കളെ തല്ലിയുണർത്തി വിളിക്കും:

"എണീറ്റു

ഷട്ടറുയർത്തി നോക്ക്,

പുറത്തു തൂതപ്പുഴ!"


ആ വരിയെന്നിൽപ്പുളഞ്ഞതും തൊട്ടിലിൽ

കാലു കുടഞ്ഞു ചവിട്ടിക്കുതിക്കുന്ന

കുട്ടിയായ് കണ്ണു തുറന്നു നോക്കുന്നു ഞാൻ

ആട്ടിത്തളർന്നുറങ്ങിപ്പോയൊരമ്മപോൽ

കാണ്മൂ കവിയെ,യാച്ചുണ്ടത്തു നിന്നൂർന്നു

വീണൊഴുകുന്ന വരിയാം പുഴയെയും.





*ദേശമംഗലം രാമകൃഷ്ണന്റെ കവിതകളും ആദ്യമായ് അദ്ദേഹത്തെ കണ്ടതും ഓർത്ത് എഴുതിയത്. ഉദ്ധരിക്കുന്നത് മോക്ഷമി എന്ന കവിതയിലെ വരികൾ


Wednesday, June 28, 2023

 ചെടി


ചുമരിൽ 

ചിതൽ പടർന്നു കയറിയുണ്ടായ

പാടുകളിലൂടെ 

അവൾ

കയ്യിൽ കിട്ടിയ ചായമോടിച്ചു.

അപ്പോൾ അതൊരു 

ചെടിയുടെ തണ്ടായ്. 

ഇരുവശത്തും ഇലകൾ വരച്ചപ്പോൾ

ചെടി. 

തുഞ്ചത്തൊരു പൂവും.


ദിവസങ്ങൾ കഴിഞ്ഞു

ഇന്നു പെട്ടെന്ന് 

ചെടിയുടെ തണ്ട് 

വണ്ണിച്ചു നിൽക്കുന്നു.

നോക്കിയപ്പോൾ

ചെടിത്തണ്ടിലൂടെ അടി മുതൽ മുടി വരെ

വീണ്ടും ചിതൽ. 

അവൾ വരച്ചു ചേർത്ത 

ഇലകളുടെയും പൂവിന്റെയും

വിളുമ്പുകളിൽപ്പോലും.


വാശിയോടെ തട്ടിക്കളഞ്ഞ്

അവളിപ്പോൾ വീണ്ടും ചായം കയറ്റും.

അതുവരെ മാത്രം

ഇതൊരു ചിതൽച്ചെടി.

ചിതൽത്തണ്ടും ചിതലിലകളും

ചിതൽപ്പൂവുമുള്ള ചെടി.

Tuesday, June 13, 2023

കൂളിലെ കാട്ടരയന്നങ്ങൾ - ഡബ്ലിയു.ബി. യേറ്റ്സ്

 കൂളിലെ കാട്ടരയന്നങ്ങൾ


ഡബ്ലിയു.ബി.യേറ്റ്സ്


വൃക്ഷങ്ങൾ ശരൽഭംഗിയിൽ കാട്ടു

പാതകളോ വരണ്ടവ

നിശ്ചലാകാശം നിഴലിയ്ക്കും ജലം

ഒക്ടോബർ സാന്ധ്യകാന്തിയിൽ

കല്ലുകൾക്കിടെയേന്തിനിൽക്കുന്ന

വെള്ളത്തിന്റെ പരപ്പിന്മേൽ

എണ്ണീ ഞാൻ കാട്ടരയന്നങ്ങളെ

ഒമ്പതും പിന്നെയമ്പതും.


ആദ്യം ഞാനിവയെണ്ണിയിന്നേക്കു

പത്തൊമ്പതായ് ശരൽക്കാലം

എണ്ണിത്തീർക്കുംമുമ്പെല്ലാം പെട്ടെന്നു

പൊങ്ങീ മേലേക്കു, കണ്ടു ഞാൻ.

പടപടെച്ചിറകടിച്ചു കൊണ്ടവ

മുഖരിതമാക്കിയുയർന്നു പോയ്

പൊട്ടിയ പെരും വലയങ്ങളായി

വട്ടംചുറ്റിച്ചിതറിപ്പോയ്


ഉജ്വലിക്കുമാജ്ജീവിയെയിന്നു

നോക്കുന്നൂ നൊന്ത ഹൃത്തോടെ 

ഞാനീത്തീരത്തു സാന്ധ്യകാന്തിയിൽ

ആദ്യമായെൻ തലക്കുമേൽ

ചിറകടിമണിനാദം കേട്ടുകൊ-

ണ്ടലസം ലാഘവച്ചുവടുമായ്

മെല്ലെ നീങ്ങിയ നാളിൽ നിന്നുമി-

ന്നെല്ലാമെത്രയോ മാറിപ്പോയ്.


കൂട്ടുകൂടാനിണങ്ങിയ തണു -

നീർക്കുത്തിൽ തെല്ലും കുഴയാതെ

ഇപ്പോഴുമിണയിണയായ് ചേർന്നവ 

തുഴയുന്നൂ,പൊങ്ങിപ്പാറുന്നൂ

ഹൃദയത്തിന്നവയ്ക്കില്ല വാർദ്ധക്യം,

തഴുകി നിൽക്കുന്നുണ്ടെന്നെന്നും

ഉള്ളിന്നാവേശ,മുൽസാഹം, അല -

ഞ്ഞെങ്ങുമെത്താമവയ്ക്കിന്നും.


നിശ്ചലമാമീ വെള്ളത്തിലവ -

യിപ്പൊഴുമൊഴുകീടുന്നു.

സുന്ദരം നിഗൂഢാത്ഭുതകര -

മെങ്കിലും പിന്നീടെപ്പൊഴോ

ഞാനുണരുമ്പോൾ കണ്ടെത്തുമവ

പാറിദ്ദൂരേക്കു പോയതായ്

ഏതു പൊയ്കതൻ തീരത്തെയോട -

പ്പുൽക്കാട്ടിൽ കൂടു വെച്ചീടും?

ഏതൊരാളുടെ കണ്ണുകൾക്കവ

മേലിലും കുളിരേകിടും?


Monday, June 12, 2023

രാമചരിതം പടലം 3

 

രാമചരിതം

പടലം 3


1
ഇരുന്ന വണ്ണമേയിരുൾ മറഞ്ഞിതിട തൂർന്നു
പരന്ന കുടയും തഴയും വെഞ്ചാമരം ചേർന്ന്
അലിഞ്ഞു നാരിമാർ സ്തുതിക്കേ രാവണനണഞ്ഞൂ
കനിവൊടേ, ഹിതത്തൊടേ, ഇരുണ്ട മുകിൽ പോലെ

2
ഹിതത്തൊടവൻ വന്നണഞ്ഞു കണ്ണിമയ്ക്കും മുന്നേ
കുതിച്ചു മറഞ്ഞേൻ കുളിരിളം തളിരിടയിൽ
പദത്തളിരിൽ വീണു പതറിക്കുലഞ്ഞു ചാലേ
സ്തുതിച്ചു പിന്നെ നാലുപാടും തൊഴുതവൻ പറഞ്ഞു.

3
രാവണന്റെ വാക്കിനെപ്പഴിച്ചൊരു വാക്കോതീ -
യന്നനടയാ, ളുടനേയുഗ്രകോപമേറി
നിന്നുടൽ പിളർന്നു നിണം മോന്തി ഞാൻ കെടുത്തു -
മെന്റെ മോഹഭംഗദു:ഖമെന്നവനണഞ്ഞു.

4
ഓങ്ങിയ കൈവാൾ തിരുവുടലിലാഴും മുന്നേ
ഗുണമെഴും നിശാചരി കുതിച്ചു പിടികൂടി
മണമെഴും പൂവണിമുടിമാർ നാരിമാർ വണങ്ങേ
ഏറിയ മദത്തൊടേ നടന്നവൻ മറഞ്ഞു.

5
മറഞ്ഞു രാക്ഷസൻ, പെരുത്ത ശൂലങ്ങളും വാളും
നിറഞ്ഞു ചുറ്റുമുള്ള നിശാചരികളുടെ കൈയ്യിൽ
പറഞ്ഞു തുടങ്ങീ ചിലർ "മറന്നു രാമൻ നിന്നെ
കളഞ്ഞതിനു ശേഷമിങ്ങു തേടി വന്നേയില്ല.

6
നിങ്ങൾ തമ്മിലെന്നുമിനിച്ചേർന്നിണങ്ങുകില്ല
നീണ്ട കാലം മന്നിലുയിരോടവൻ വാഴില്ല
തൻ ജയം കിളർന്ന നാടവൻ കളഞ്ഞു പോയീ
ഒന്നിനും കൊള്ളാത്തവനാണെന്നുമെന്നതിനാൽ

7
ഇന്നിശാചരരെ വെല്ലാനിങ്ങു വന്നിടാതെ
വിട്ടതെന്തവ,നവന്റെ സത്യമതാണെന്നോ!
കഴിഞ്ഞതെല്ലാം കാലം ചെൽകേ തെളിഞ്ഞു കാണാറാകും
കരിമിഴിയാളേ നിനക്കു നല്ലതെങ്ങൾ ചൊല്ലാം

8
ഇന്നു തൊട്ടു രാഘവനിൽ നിന്നു നിന്റെ പ്രേമം
പന്തലിച്ചു പൊങ്ങിയിങ്ങു രാവണനിലായാൽ
തെറ്റതിലെന്തുള്ളു? നിന്റെ ദുഃഖമെല്ലാം തീരും
രാവണന്റെ പള്ളിയറ പൂകുവാൻ തുനിഞ്ഞാൽ

9
ദശമുഖന്റെ പിറവിയെക്കരുതിയുണ്ടാവേണ്ടാ
ചളിപ്പ,തിനാൽ നിൻ പെരുമ നിലക്കുകയുമില്ല
പുലസ്ത്യപുത്രൻ വിശ്രവസ്സിൻ പുത്രനിവനെങ്കിൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?

10
ഇവന്നു കുറവില്ല, യിനി നിങ്ങളിണങ്ങായ്കിൽ
തപസ്വിനി നിന്നുടൽ പിളർന്നു തുണ്ടു തുണ്ടമാക്കി
ഇവിടെയിതുപോലിരുന്നു തിന്നിടയ്ക്കിടയ്ക്കു
കൊഴുത്തു ചുവന്ന കുരുതി ഞങ്ങൾ കുടിക്കുമേ തുടർന്ന് "

11
"തുടർന്നെൻ മെയ്യിൽ നിങ്ങൾ വമ്പൻ ശൂലങ്ങൾ നടത്തി -
ക്കുടഞ്ഞു കൊഴുത്ത കുരുതി മോന്തിക്കുടിക്കിലുമെന്നുള്ളം
കൊടിയ വില്ലണിഞ്ഞ ചക്രവർത്തി തൻ കാൽക്കീഴിൽ
അണഞ്ഞതു പിരിയുവാനസാദ്ധ്യ" മോതി ദേവി.

Wednesday, June 7, 2023

രാമചരിതം പടലം 2

രാമചരിതം
പടലം 2

1
മൈഥിലി തന്നുടെ ചരിതമെല്ലാം
വാനരവീരനുരയ്ക്കേക്കേട്ടു
ചെയ്തതു നന്നു നീയെന്നുരച്ചു
തേന്മൊഴിയാളെ നിനച്ചിരുന്നു
കണ്ണീരു പെയ്തു മനം കലങ്ങി
വിങ്ങുമരചനെത്തൊഴുതണഞ്ഞു
കൈതവമേതുമില്ലാത്ത വീരൻ
കപികുല രാജാധിരാജൻ ചൊന്നു.

2
രാജാധിരാജാ, കൊടും 
ദുഃഖം പിടിച്ചീവണ്ണം
പുരികുഴലാളെ നണ്ണി -
പ്പോക്കീടരുതേ കാലം
ഇരുപതു കരങ്ങളുള്ള
ലങ്കേശനെയൊന്നോർക്കൂ
കളയുക ശോകമെല്ലാം 
കൈക്കൊൾക കോപമിപ്പോൾ

3
കൈക്കൊൾക കോപത്തോടെ
തിളങ്ങുന്ന വില്ലുമമ്പും
തെക്കോട്ടു നടക്കുമാറു
തിരുവുള്ളമാവൂതാക!
ഇക്കണ്ട പട തടുക്കാ -
നാരുള്ളൂ ലോകത്തിപ്പോൾ
ഈരേഴുലകുമൊത്തു
വന്നാൽ പോലും കടുപ്പം

4
ആരുള്ളൂ നിന്നെപ്പോലീ
ലോകത്തെന്നു സുഗ്രീവൻ
രാമനോടുണർത്തിക്കേ
ഹനുമാനോടോതീ രാമൻ:
"കീർത്തിയണിഞ്ഞ ലങ്കാ -
ധീശചരിതവുമാ
നഗരത്തിൻ ചമയങ്ങളെ -
പ്പറ്റിയും നീ പറക"

5
ലങ്കക്കു ചുറ്റുമുള്ള
വിസ്തൃതമാം കിടങ്ങി -
ന്നില്ല താഴ്ച്ചക്കൊടുക്ക -
മെന്നു ഹനുമാൻ ചൊല്ലി.
നല്ല വാൾ കുന്തം ശൂലം
നന്നായ് കടഞ്ഞ നൂറ്റു -
ക്കൊല്ലിയുമിടകലർന്ന
കിടങ്ങുകളേഴുണ്ടങ്ങ്.

6
ഏഴിനുമുണ്ടു കടക്കാൻ
യന്ത്രപ്പാലങ്ങൾ ചുറ്റും
അവയൊന്നു മനസ്സു വെച്ചാൽ
ശത്രുക്കൾ താഴെ വീഴും
കോട്ടമറ്റുള്ള കിഴക്കേ
ഗോപുരം കാക്കാൻ നില്പോർ
ഊഴി കലക്കാൻ പോന്ന
വീരർ പതിനായിരം.

7
ഒരു പതിനായിരത്തോ -
ടൊറ്റക്കിടയാൻ പോന്നോർ
ഇരുപതിനായിരം പേർ
തെക്കുണ്ടതിലിരട്ടി
വടക്കുണ്ടു, പടിഞ്ഞാറോ
കടലു കലക്കാൻ പോന്ന
വീരന്മാർ കരുത്തുള്ളോർ
മുപ്പതിനായിരം പേർ.

8
ദിശ കാക്കുന്നോരിൽ പാതി -
യുറപ്പുള്ള മദ്ധ്യഭാഗം
കാക്കുവാ,നതിലിരട്ടി -
യുണർവ്വോടെ മന്ത്രശാല.
മിടുക്കൻ മയനാചാരി
കുബേരന്നായ് ചമച്ചുള്ളേട-
ത്തിരിപ്പൂ ദശാസ്യൻ, കോയിൽ -
ച്ചമയമാർക്കുരയ്ക്കാനാവും?

9
നഗരത്തിലിരിപ്പോരുടെ
പെരുപ്പവും ഭദ്രതയും
കണ്ടു വന്നാർ പറയും?
ഇടകലർന്നിടവിടാതെ
നിരയായോരോ വഴിയേ
ചാടും നിശാചരർ തൻ
പെരുപ്പം പിന്നെപ്പറയാം,
അതിനുമുമ്പൊന്നു കേൾക്ക.

10
വീരർ തൻ മണിവിളക്കേ,
മൃദുമൊഴിയാളെക്കാണാൻ
ആരെനിക്കുതകുമെന്നോർ -
ത്തകമുലഞ്ഞുഴന്ന നേരം
പൂവിലെ മണം പുണർന്നു
മരനിര തടഞ്ഞു പാഞ്ഞ
മാരുതദേവൻ വന്നു
വഴിയിതെന്നരുളിച്ചെയ്തു.

11
അരുളിയ വഴിയേ പോയ് ന -
ല്ലശോകമാം വനിക പുക്കു
പലനിരയായ്ച്ചുഴന്ന
നിശാചരിമാർ നടുവിൽ
ഒരു പെരുമരത്തിൻ കീഴി-
ലുടൽ പൊടിയണിഞ്ഞു കുമ്പി -
ട്ടകലെയിരിക്കുന്നതായ്
സുന്ദരീമണിയെക്കണ്ടു.


Tuesday, June 6, 2023

മരിക്കാതിരുന്നതിന്റെ പിറ്റേന്ന് - സുകുമാരൻ (തമിഴ്)

 മരിക്കാതിരുന്നതിന്റെ പിറ്റേന്ന്


മരിക്കുന്നത് ഒരു കല - എല്ലാറ്റിനേയും പോലെ

- സിൽവിയാ പ്ലാത്ത്


അവസാന ഗുളിക വിഴുങ്ങിയതും

മനസ്സ് അലകളടങ്ങി ശാന്തമായി.

മരണം കരുണയോടെയടുത്തെത്തി.


ഇനി

ഉണർവ്വിൻ വേദനയില്ല.

തോരാതെയിറ്റുന്ന മുറിവുകളോ

പീഡാനുഭവങ്ങളോ ഇല്ല.

നുണക്കയ്പ്പോ

അഴുകിയ പുഞ്ചിരിയുടെ നാറ്റമോ

നോവേൽക്കലോ ഇല്ല.

നിരന്തരം കവിയുന്ന ശൂന്യതയോ

സ്നേഹമില്ലാ നിമിഷങ്ങളോ ഇല്ല.

കാലം വെളിമ്പരപ്പ് പേരുകൾ ഇല്ല.

ജീവിതത്തിന്റെ മനംപിരട്ടൽ ഇല്ല.


മനസ്സ് അലകളടങ്ങി ശാന്തമായി.

നിനവിൽ പുതഞ്ഞ സംഗീതം

വെളിപ്പെട്ടു തൂവാറായി.

മനസ്സ് അലകളടങ്ങി ശാന്തമായി.


പുലർച്ചെ

വെളിച്ചം വന്നു വിളിക്കേ

എന്റെ കിളിക്കായ്

പഴങ്ങൾ പെറുക്കാൻ പോയി, പതിവുപോലെ.

സന്തോഷം

ദുഃഖം

എന്നീ ചലനങ്ങളറ്റ്

മൂത്രം അടക്കിപ്പിടിച്ച അടിവയറായ്

കനത്തിരുന്നു

മനസ്സ്