എസ്.വി. ഉസ്മാൻ - രാഷ്ട്രീയജാഗ്രതയുടെ കവി
പി.രാമൻ
പത്തൊമ്പതാം നൂറ്റാണ്ടൊടുവിലാണ് കേരളത്തിൽ ഒരു പൊതുസമൂഹം പതുക്കെ വികസിച്ചു വന്നത്. വിദ്യാഭ്യാസം നേടാനുള്ള അവകാശം കഠിന സമരങ്ങളിലൂടെ എല്ലാ മനുഷ്യരും നേടിയെടുത്തതോടെ എഴുത്തിന്റെയും വായനയുടെയും ലോകം വിസ്തൃതമായി. അങ്ങനെ വികസിച്ചു വന്ന ഏറ്റവും സൂക്ഷ്മസംവേദനക്ഷമതയുള്ള പൊതുമണ്ഡലമായിരുന്നു കാവ്യകല. മതപരവും അതിൽത്തന്നെ സവർണ്ണഹൈന്ദവതക്കു പ്രാധാന്യമുള്ളതുമായിരുന്നു മലയാള കവിതയുടെ അതുവരേക്കുമുള്ള മുഖ്യധാരാ പാരമ്പര്യം. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മറ്റനേകം ജീവിത - സംസ്കാരപാരമ്പര്യങ്ങൾ കവിതയുടെ ഭാഗമായി. കൃസ്തുമത, ഇസ്ലാമിക ആശയങ്ങൾ മാത്രമല്ല കേരളീയ ക്രൈസ്തവ, മുസ്ലീം ജീവിതാന്തരീക്ഷവും നമ്മുടെ കവിതയിൽ വന്നു തുടങ്ങി. സിസ്റ്റർ മേരി ബനീഞ്ജ, കൂത്താട്ടുകുളം മേരിജോൺ, കെ.സി. ഫ്രാൻസിസ്, സി.എ ജോസഫ് എന്നിവരിലൂടെ കേരളീയ ക്രൈസ്തവ ജീവിതാന്തരീക്ഷത്തിന് 1940 കളോടെ കവിതാലോകത്ത് ദൃശ്യത കൈവന്നു. കേരളീയ മുസ്ലീം ജീവിതാന്തരീക്ഷം കവിതയിൽ ദൃശ്യമാവാൻ പിന്നെയും സമയമെടുത്തു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലൊരു എഴുത്തുകാരൻ ഫിക്ഷനിൽ അതിനു ദൃശ്യത നൽകി ഏറെക്കഴിഞ്ഞാണ് കവിതയിൽ അതു സംഭവിച്ചത്.
1960 കളോടെയാണ് മലയാള കവിതയിൽ മുസ്ലീം ജീവിത സംസ്കാരപരിസരങ്ങൾ ആദ്യമായി ആഖ്യാനത്തിന്റെ കേന്ദ്രത്തിൽ വരുന്നത്. അതിനു മുൻകയ്യെടുത്ത രണ്ടു കവികളാണ് എസ്.വി.ഉസ്മാനും പുറമണ്ണൂർ ടി. മുഹമ്മദും. 1960 കൾക്കൊടുവിൽ എസ്.വി.ഉസ്മാന്റെ കവിതകൾ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും മറ്റും പ്രസിദ്ധീകൃതമായി. ആ നിലയിൽ മലയാള കവിതയിൽ സാംസ്കാരികമായ ഒരു ദിശാമാറ്റത്തിന് നേതൃത്വം നൽകിയ ഒരു പ്രധാന കവിയായി എസ്.വി.ഉസ്മാനെ ഞാൻ കാണുന്നു.
ഭൂരിപക്ഷവർഗ്ഗീയതയെന്ന, പിൽക്കാലത്ത് ഘോരരൂപിയായ ഭീകരതക്കെതിരായ രാഷ്ട്രീയ ജാഗ്രത 1960 കളിൽ തന്നെ തന്റെ കവിതകളിൽ ഇദ്ദേഹം രേഖപ്പെടുത്തി എന്നത് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ നിർണ്ണായകവും പ്രവചനാത്മകവുമായി തോന്നുന്നു. ഗാന്ധി വധത്തിനു ശേഷം ഹൈന്ദവ തീവ്രവാദം രാജ്യത്തെ വിഴുങ്ങിത്തുടങ്ങുന്നത് തിരിച്ചറിയാൻ ഈ കവിക്ക് അന്നേ കഴിഞ്ഞു എന്നതാണ് പ്രധാനം. 1967-ലെ ബദർ, 1970-ലെ മൃത്യോർമ്മ തുടങ്ങിയ കവിതകൾ ആ രാഷ്ട്രീയ ജാഗ്രതയെ തുടക്കത്തിലേ പ്രകാശിപ്പിച്ച കവിതകളാണ്. എന്നാൽ തന്റെ ഈ എഴുത്തിന്റെ പ്രാധാന്യം കവിതന്നെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. തന്റെ എഴുത്തിന്റെ പ്രസക്തി ഇത്തരത്തിൽ തിരിച്ചറിയാത്തതു കൊണ്ടല്ലേ അദ്ദേഹം ഈ നിലയിൽ പിന്നീട് ധാരാളമായി കവിതകളെഴുതാതിരുന്നത് എന്നു സംശയം തോന്നാം. എന്തായാലും എസ്.വി.ഉസ്മാൻ കവിതകൾ ഒരുമിച്ചു ചേർത്തുകൊണ്ടുള്ള ഈ പ്രസാധനം മലയാള കവിതയിൽ അദ്ദേഹം വെട്ടിയ പുതുവഴിയെ കൃത്യമായി അടയാളപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.
No comments:
Post a Comment