Tuesday, July 14, 2026

റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)


റേഡ് ഡ്രെയ്നാക് (ബെൽഗ്രേഡ്,സെർബിയ,1899- 1943)

കവിതകൾ


1

എൻ്റെ വിശപ്പനന്തം,കൈകളെപ്പോഴും ശൂന്യം


നഗരത്തെരുവുകളിലൂടെ രാത്രി ഞാൻ
വിരലുകളിന്മേൽ ചന്ദ്രനെയേന്തി നടക്കുന്നു
അസന്തുഷ്ടവനിതകളുടെ ജനാലക്കീഴേ
ഞാനെൻ്റെ സങ്കടം വിട്ടേച്ചു പോകുന്നു.

എല്ലാം നൽകുമെന്നാലും
എൻ്റെ കയ്യിലൊന്നുമില്ല
എൻ്റെ വിശപ്പനന്തം
കൈകളെപ്പോഴും ശൂന്യവും.


2
പ്രകൃതിദൃശ്യം


മാനത്തു കൊക്കുറപ്പിച്ചു പൂങ്കോഴി കൂവി
തീവണ്ടി സമതലത്തിലൂടെ പാഞ്ഞുപോയപ്പോൾ
ചെറുനഗരത്തിലെ തെരുവിലൂടെ
രാത്രികാവൽക്കാരനും ചന്ദ്രനും
അവസാനമായ് ഒരുമിച്ചു നടന്നു.
പ്രഭാതത്തിന് ചൂടുള്ള റൊട്ടിയുടെ മണം.
പകൽ പിറന്നു, ഫാക്റ്ററിപ്പടിക്കൽ
പാലത്തിന്മേൽ വെച്ചു പിച്ചക്കാരനെ കണ്ടെത്തി, പകൽ.
ശരൽക്കാലമേഘം പോലെ പിഞ്ഞിക്കീറിയിരുന്നു
അവൻ്റെ സ്വപ്നം.

ആസ്പത്രിയിൽ കിടക്കുന്ന സ്ത്രീ
അവസാന ശ്രമത്തിൽ
സൂര്യനു ജന്മം നൽകി
- ഇപ്പോൾ പിറന്ന കുഞ്ഞിൻ്റെ വെളുത്ത ചിരി-
ആ നിമിഷം തുറന്നു
നഗരവാതിലുകളെല്ലാം.


3
ഇല

ശരൽക്കാലവും എൻ്റെ പെട്ടികളും പിന്നിൽ വിട്ട്
ഞാൻ താവളങ്ങൾ മാറ്റിപ്പോയിരിക്കുന്നു.
ആകാശമിപ്പോൾ കുഴപ്പം പിടിച്ച ഒരു കള്ളംപോലെ സംശയാസ്പദം.
എന്നെ ഉറക്കത്തിൽ നിന്നുണർത്തിയ
വിഷാദം നിറഞ്ഞ കത്ത്
ആദ്യത്തെ മദ്യശാലയിൽ വെച്ചു ഞാൻ മറക്കും.
മടിയോടെ വേച്ചു വേച്ച് ഞാൻ
ആപ്പീസുകൾ താണ്ടി നടന്നു.
കുരുവികൾ പറന്നുപോയ്, ടൈപ്പ്റൈറ്ററുകൾ ബാക്കിയായ്.
ചക്രവാളത്തിൽ പുകയുടെ പെരും കാഹളം.
പൂമ്പാറ്റയേക്കാൾ ചെറിയ ഒരു വിമാനം
ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു.
കൊള്ളാം, അതൊരു ശുഭലക്ഷണം.
ശരത്തിലെ ആദ്യ ഇല എൻ്റെ തൊപ്പിമേൽ വീഴുന്നു.

No comments:

Post a Comment