Thursday, November 14, 2024

അതേ കാല്

അതേ കാല്


പൂരപ്പറമ്പു വിട്ട്
അവസാനം ഒഴിഞ്ഞു പോയവൻ്റെ കാലിൽ
ഇക്കൊല്ലവും
ജോടിയൊക്കാത്ത ചെരുപ്പു തന്നെ.
ഇടംകാലിൽ വലത്
വലംകാലിൽ ഇടത്
ഒന്നവൻ്റേത്
ഒന്നാരുടേതോ!

പൂരപ്പറമ്പു വിട്ട്
അവസാനം ഒഴിഞ്ഞു പോകുന്നവൻ്റെ കാലിൽ
എന്നാണോ ചെരുപ്പ് ജോടിയൊക്കുക
അന്ന് ....

നിമിഷം

നിമിഷം


ഞാൻ മണ്ണിൽ നില്പായിരുന്നു.
കാൽ നഖങ്ങൾ പത്തും നീണ്ട്
മണ്ണിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു
ഞാൻ മണ്ണിൽ നില്പായിരുന്നു
കാൽനഖങ്ങൾ പത്തും
പത്തു ചെറു വെള്ളച്ചാട്ടങ്ങളായി
താഴേക്കു കുതിച്ചുകൊണ്ടിരുന്നു

Tuesday, November 12, 2024

കോൽക്കളം

കോൽക്കളം

(കോൽക്കളി കലാകാരനും പരിശീലകനുമായ പരപ്പനങ്ങാടി മജീദ് ഗുരുക്കൾക്ക്)


കളിക്കാർ
വട്ടത്തിൽ നിന്ന്
മിനാരം പോലുള്ള
നടുക്കൂർപ്പിലേക്ക്
നീട്ടിയുയർത്തിപ്പിടിച്ച കോലുകൾ
അടുത്ത ചുവടിൽ താഴ്ത്തി പിൻവലിക്കേ
വിരിയുകയായ് ഒരു പെരുംമൊട്ട്
തൊട്ടടുത്ത ചുവടിൽ
ഓരോ കളിക്കാരനും ഓരിതളായ പെരുംപൂവിൽ
കരിവണ്ടുകളുടെ ഈണക്കം

മുല്ലപ്പൂച്ചോലയിൽ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ
എന്ന ഈണം
കോലടിയോടു കലർന്ന്
വണ്ടിൻ മുരളലായ്
താണുയർന്നു പാറുമ്പോൾ
ഉലയുന്ന പൂക്കൾക്കിടയിൽ
മക്കത്തെ രാജകുമാരി ഖദീജാ ബീവി

പൂക്കളും വണ്ടുകളും
ചാഞ്ഞോ ചാഞ്ഞോ എന്ന്
ഒന്നു ചാഞ്ഞതും
പൂന്തോട്ടം ഒരു പടക്കളം
തിരിഞ്ഞടി
മറിഞ്ഞടി
ഒഴിച്ചാ ഒഴിഞ്ഞാ
ഒഴിച്ചാ ഒഴിഞ്ഞാ
എന്നു വാളുകൾ ചുഴലുന്നു
ബദർക്കളത്തിൽ
ഉയർന്നു താഴുന്ന വാളുകൾ കോലുകൾ
കോലുകൾ ചാടി മറിയുന്ന കുതിരകൾ
കഴുത്തുയർത്തിത്തിരിയുമൊട്ടകങ്ങൾ

പടക്കളം കറങ്ങിക്കറങ്ങി
മണൽക്കുന്നുകൾ കൊടുങ്കാറ്റിൽ മാറി മാറി മറിഞ്ഞ്
ഇതാ, കളിക്കളം.
ചൂ ചൂ ചുണ്ടങ്ങ
ചൂണ്ടു പറിക്കാൻ നാരങ്ങ
കൂട്ടാൻ നല്ല വൈതനങ്ങ
എന്നാർത്ത്
ഒറ്റക്കുതിപ്പിൽ
തി ത്തി ത്താ
എന്നു മുഴുക്കേ
വിളഞ്ഞ കായ്കറിത്തോപ്പ്
അന്നം
മൂത്തു വിളഞ്ഞ നിമിഷം
പിന്നെ കാണികളുടെ ആർപ്പ്

വൈകുന്നേരം
പരപ്പനങ്ങാടിക്കടപ്പുറത്ത്
വീടിനരികിൽ കയറ്റിയിട്ട തോണിമേൽ ചാരി
കടലിലേക്കു നോക്കി
ഉസ്താദിരിക്കുന്നു.
കളങ്ങളത്രയും ചുഴറ്റിവിട്ട കൈയ്യിനി
പുറങ്കടലിൽ വല വിടർത്തിവിടും
ഉസ്താദിൻ്റെ നോക്കുമുനമേൽ വിരിയുന്നു
നുരപ്പൂക്കൾ, അരികെ.
തിരപ്പുറത്തൊരു പടയാളി ബോട്ട്, അകലെ.
തൊടുവാനത്തിൽ ഉയർന്നു ചാടുന്നു സ്രാവുകൾ

Monday, November 4, 2024

ബ്രെണ്ടൻ കെന്നല്ലി (അയർലൻ്റ്, 1936-2021)

ബ്രണ്ടൻ കെന്നല്ലി കവിതകൾ


1

താഴേക്ക്


ഒരു
കവിത
എപ്പോഴും
ഒരു
വാൽനക്ഷത്രം
പോലെ
അല്ലെങ്കിൽ
വിത്തുകൾക്ക്
ഇരുളിൽ
കൂടൊരുക്കാൻ
വഴി തെളിച്ചു
മണ്ണിലേക്കു
കിളച്ചിറങ്ങുന്ന
ഒരു
കൈക്കോട്ടു
പോലെ
ഏടിലൂടെ
താഴേക്കിറങ്ങി
(ഉദാഹരണത്തിന്)
വെളിച്ചത്തിൽ
മലരുന്ന
ഒരു
ചെറു
വെൺ
പൂവായ്
മെല്ലെ
മാറി -
ത്തുടങ്ങുന്ന -
തെന്തുകൊണ്ട്?


2

വീക്ഷണവ്യത്യാസങ്ങൾ

കൃസ്തുവിനെപ്പോലെ
നേരെ വാ സ്വഭാവക്കാരനാണ്
ഡി വലേറ എന്ന്
ഒരയൽക്കാരൻ പറഞ്ഞു.
തൊട്ടടുത്ത വീട്ടിലെ താമസക്കാരൻ പറഞ്ഞത്,
ചെറുപ്പത്തിലേ അയാളെ കുരിശിൽ തറക്കാഞ്ഞത്
ഖേദകരമായിപ്പോയി എന്നും