വെള്ളച്ചാട്ടത്തിൽ
കഴിഞ്ഞ തവണ വന്നപ്പോൾ
വെള്ളച്ചാട്ടത്തിനു തൊട്ടരികിലെ പാറമേൽ
വാലുയർത്തിച്ചാടി നീങ്ങുന്ന
കുരങ്ങന്റെ പടം കിട്ടി.
ഫോണിൽ നിന്നു പോയെങ്കിലുമതു
മനസ്സിലുണ്ട്.
നിനക്കരികിൽ ഞാനെന്ന പോലെ
ഇരമ്പുന്ന വെളളച്ചാട്ടത്തിനരികിൽ
വാലുയർത്തിയൊരു കുരങ്ങൻ.
ഈ മഴക്കാലത്ത് വെള്ളച്ചാട്ടം
കലങ്ങിമറിഞ്ഞ്
കുറേക്കൂടി രൗദ്രം.
മനുഷ്യരും കുരങ്ങന്മാരും പക്ഷികൾ പോലും
വിട്ടു നിൽക്കുന്നു
പാറമേൽ തല്ലി വിരിയുന്ന
ലക്ഷം ലക്ഷം കലക്കപ്പൂക്കളുടെ
കോടികോടി ഇതളുകൾ .....
അവ പതഞ്ഞു പൂക്കുന്നതു നോക്കി നിൽക്കേ,
ഇരമ്പം മാത്രമെപ്പൊഴും കേൾക്കാറുള്ള,
എത്തിച്ചേരാൻ ഒരിക്കലും കഴിയാത്ത
ഒരു വെള്ളച്ചാട്ടം
വന്നുവീണു പുകയുന്ന വെള്ളത്തിനടിയിൽ
ആയിരം കൊല്ലമായ് താമസിക്കുന്ന ഒരാമ
ഹരിതസുതാര്യതയിലൂടെ
തുഴഞ്ഞു തുഴഞ്ഞ്
കഴുത്തു നീട്ടി മേലേക്കുയർന്നു വരുന്നു.
No comments:
Post a Comment