Saturday, December 19, 2020

ഒരു കയ്യുറ - ജസ്റ്റിൻ ക്വിൻ (ഇംഗ്ലീഷ്, ജനനം: 1968)

ഒരു കയ്യുറ
ജസ്റ്റിൻ ക്വിൻ
(ഇംഗ്ലീഷ്, ജനനം: 1968)

ഒരു കയ്യുറ നഷ്ടപ്പെട്ടു
മറു കയ്യുറ ബാക്കിയിരിപ്പൂ
വൻകാറ്റിൻ പിടിയിലമർന്നൂ
മഞ്ഞിലുമെൻ ജീവിതമിപ്പോൾ
ഒരു കയ്യു തണുത്തു വിറക്കേ
മറുകയ്യിനു ചൂടപ്പോഴും.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറുകയ്യുറ തൂങ്ങുന്നെന്മേൽ
എന്തുണ്ടീയെന്നിൽ മതിക്കാൻ
മാത്ര,മവക്കെല്ലാം വേണ്ടി.
ആദ്യത്തെക്കയ്യുറ ചുറ്റി-
ത്തിരിയുന്നീ ഭൂവിൽ സ്വതന്ത്രം

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ മറ്റൊന്നിപ്പോൾ
മറ്റോരുറ, തോലിൽ തീർത്തത്
വേറിട്ടൊരു കാലാവസ്ഥ
ശ്വസിക്കുംപോൽ കാണപ്പെടുവത്.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ പൊതിയാനായത്
പുതുതായൊരു കയ്യിൻ മാംസം.
ചെയ്യാനായ് പുതു കുറ്റങ്ങൾ,
എൻ കയ്യതിലില്ലെന്നാലും.

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
ദു:ഖിതമെൻ മറുകയ്യുറയോ
നഷ്ടത്തിൻ വിടവിൻ വക്കിൽ
കൈ കൊട്ടാൻ തുനിയുകയായീ
പക്ഷേ,യാപ്പിളർപ്പിനപ്പുറ-
മെത്തിയതേയില്ലാശ്ശബ്ദം

ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറ്റേതും നഷ്ടപ്പെട്ടു.
മഞ്ഞുകളും വൻകാറ്റുകളും
കൊന്നു മുടിക്കുന്ന തണുപ്പും
തടയാനായില്ലിനി മറ്റൊരു
രൂപവുമെൻ കൈവശമിപ്പോൾ.

ശയ്യ - പീറ്റർ ബൊർക്കോവെക് (ചെക്, ജനനം: 1970)

ശയ്യ
പീറ്റർ ബൊർക്കോവെക്
(ചെക്, ജനനം: 1970)

ജോർജു മരിച്ചെന്ന വാർത്ത കേൾക്കേ
ഞാനാക്കസേരയിൽ ചാഞ്ഞിരിപ്പായ്
(കാർലോ വിവാരിയിൽ നിന്നു രണ്ടു
സന്ദേശമെത്തി, മരിച്ചുവെന്നും
പോസ്റ്റുമോർട്ടത്തിൻ വിവരമൊന്നും)
എൻ മുന്നിലുള്ള കിടക്കയിലേ- 
ക്കുറ്റു നോക്കിക്കണ്ടു നീല തന്നെ.
വ്യക്തമായ്ക്കണ്ടു ഞാൻ: നീല തന്നെ.
എന്നോടു തന്നെ പറഞ്ഞു വീണ്ടും
നീല തന്നേയത്, കാണാമാർക്കും.
നാമാക്കിടക്ക വാങ്ങിച്ചു വീട്ടിൽ
കൊണ്ടിട്ട നാൾ തൊട്ടേ തർക്കം തന്നെ
പ്രത്യേകമാമൊരു പച്ചയെന്ന്
ജോർജാനിറത്തെക്കുറിച്ചു ചൊന്നു.
വിഡ്ഢിയെപ്പോലെ ഞാനാമുറിയിൽ
കുത്തിയിരുന്നു പറഞ്ഞു, മെത്ത
നീലക്കു പറ്റും പോലത്ര നീല!
ഇല്ലിനി നീ പറയില്ലൊരിക്കൽ
പോലുമെന്നോടതു പച്ചയെന്ന്.
പിന്നെ ബ്ഭയത്തോടെയെന്നെത്തന്നെ
കേൾക്കുന്നു ഞാൻ, കണ്ണീർ പൊട്ടിടുന്നു
പെട്ടെന്നുറക്കത്തിൽ നിന്നുണർന്ന
മട്ടിൽ നിർത്താനാവാക്കണ്ണുനീര്.

Wednesday, December 2, 2020

വസ്തുക്കളുടെ പ്രകൃതം - അനന്തസൂര്യ(ബർമ്മീസ് - പന്ത്രണ്ടാം നൂറ്റാണ്ട്)

*വസ്തുക്കളുടെ പ്രകൃതം
അനന്തസൂര്യ
(ബർമ്മീസ് - പന്ത്രണ്ടാം നൂറ്റാണ്ട്)

ഒരു മനുഷ്യൻ തകരുമ്പൊൾ മറ്റൊരാൾ
നുകരുകയാം സുഖകര ജീവിതം.
പ്രകൃതിയിലുള്ള വസ്തുക്കൾക്കൊക്കെയും
പ്രകൃതമീ മട്ടിലാ,ണെന്നുമെപ്പൊഴും

രാജകീയസഭാംഗത്തിനു തൃപ്തി
രാജകീയമാമന്തസ്സിൽ സൗവർണ്ണ -
ക്കൊട്ടാരങ്ങളിൽ വാഴ് വതാണെപ്പൊഴും.
സാഗരോപരി പൊങ്ങും കുമിളകൾ
മാതിരി തന്നെ രാജാവിൻ ഭാഗ്യവും.

കരുണയെന്മേൽ പതിഞ്ഞാൽ സ്വതന്ത്രനാം
മരണശിക്ഷയിൽ നിന്നു രക്ഷപ്പെടാം.
അത്രമേൽ കർമ്മബദ്ധനാണാകയാൽ
മൃത്യുവിൽ നിന്നു രക്ഷയില്ലെങ്കിലും.
മാഞ്ഞലിയും, വികാരങ്ങളുള്ളേതു
ജീവജാലവും, പാടേയലിഞ്ഞു പോം.

തമ്പുരാനെ വണങ്ങുന്നു, വീണ്ടും ഞാൻ
കണ്ടുമുട്ടുമെൻ രാജപ്രഭുവിനെ
ഭാവിയിലെ പുനർജന്മമൊന്നിൽ, സം-
സാരചക്രത്തിരിച്ചിലിലെപ്പൊഴോ
ദുഃഖമില്ലാതസംതൃപ്തിയില്ലാതെ -
യിഷ്ടത്തോടെ ഞാൻ മാപ്പന്നു നൽകിടും.
ചോരയാൽ തീർത്തൊരെൻ്റെ ശരീരമോ
നിത്യമല്ലസ്ഥിരമെന്നറിവു ഞാൻ.



* ബർമ്മയിലെ പ്രാചീന ബാഗൻ സാമ്രാജ്യത്തിലെ രാജാവായിരുന്ന നരതീങ്കയുടെ (1170-1173) കീഴിൽ ഒരു മുഖ്യമന്ത്രിയായിരുന്നു അനന്തസൂര്യ. രാജാവിൻ്റെ അനുജൻ നരപതിസിധു ഒരു കൊട്ടാര വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്തപ്പോൾ അനന്തസൂര്യയെ വധശിക്ഷയ്ക്കു വിധിച്ചു. മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹമെഴുതിയതാണ് ഈ കവിത.

Tuesday, December 1, 2020

എന്തൊരു വേദന -യു ക്യാവ് തമീ Yu Kyaw Thamee (പത്തൊമ്പതാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)

എന്തൊരു വേദന
യു ക്യാവ് തമീ Yu Kyaw Thamee
(പത്തൊമ്പതാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)

എന്തൊരു വേദന, ഞാൻ പറയാം.

കല്പാന്തകാലത്തിൻ തീയിൽ നീറ്റും
തീവ്രമാം വേദന, യേഴു സൂര്യൻ
കത്തിയാളും പോലെ, ലോകമെങ്ങും
കത്തുന്ന വേദനയെന്ന പോലെ.
ഇല്ല തണുത്തോരിടവുമെങ്ങും
ഉള്ളിലോ ചാവിൻ്റെ നോവു മാത്രം.

പ്രത്യക്ഷരായ് മുന്നിൽ സുന്ദരിമാർ
"മാറ്റേണമെൻ നോവു നിങ്ങൾക്കെങ്കിൽ
പനിനീർപ്പൂവിൻ്റെ സുഗന്ധമുള്ള
മഴയാൽ തളിച്ചീടുകെന്നെയിപ്പോൾ"