Sunday, February 16, 2025

ഇൻഗേ മുള്ളർ (ജർമ്മനി, 1925- 1966)

അവശിഷ്ടങ്ങൾക്കടിയിൽ - 3

ഇൻഗേ മുള്ളർ (ജർമ്മനി, 1925- 1966)


ഞാൻ വെള്ളമെടുക്കാൻ പോയപ്പോൾ
വീടെൻ്റെ മേലേക്കു തകർന്നു വീണു
ഞങ്ങൾ,
ഉപേക്ഷിക്കപ്പെട്ട നായയും ഞാനും,
വീടു താങ്ങിനിന്നു
എങ്ങനെയതു സാധിച്ചെന്ന്
എന്നോടു ചോദിക്കരുത്
എനിക്കോർമ്മയില്ല
നായയോടു ചോദിക്കൂ.

കുർട് ബാജ് (ജർമ്മനി, 1937 - 2010)

കണ്ണുനീർ


കുർട് ബാജ് (ജർമ്മനി, 1937 - 2010)

പരേതൻ്റെ നന്നല്ലാത്ത സ്വഭാവം 
പുറത്തറിഞ്ഞപ്പോൾ
അന്നു കരഞ്ഞവരിൽ ചിലർ
കുഴിമാടത്തിനരികെ നിന്നു പൊഴിച്ച 
കണ്ണീരിനെച്ചൊല്ലി
ലജ്ജിച്ചു.
എന്നിട്ടു പ്രഖ്യാപിച്ചു,
കരഞ്ഞതു സന്തോഷം കൊണ്ടാണെന്ന്

അലെസ് സ്റ്റെഗർ (സ്ലൊവേനിയ,ജനനം:1973)

ഷൂസുകൾ


അലെസ് സ്റ്റെഗർ (സ്ലൊവേനിയ,ജനനം:1973)


അവ നിന്നെ സംരക്ഷിക്കുന്നു
അവയുള്ളതിനാൽ
പാത നിന്മേൽ മൃദുവായമരുന്നു
പരസ്പരം മായ്ക്കുന്ന
ചവിട്ടടിപ്പാതകളുടെ ലോകത്തിനും നിനക്കുമിടയിൽ
വീശിപ്പതിക്കുന്ന സന്ദേശവാഹകരിവർ
തോലിനാലും തുന്നലിനാലും തീർത്തവർ
നിൻ്റെ ഷൂസുകൾ തയ്ച്ചെടുത്തത്
തോല്, തുന്നൽ എന്നീ വാക്കുകളിൽ നിന്ന്.
സംരക്ഷിക്കൂ അവയെ.
നിനക്കു നഗ്നനാവാം,ഒന്നുമില്ലാത്തവനാവാം
എന്നാൽ കാലിൽ ഷൂസുകളോടുകൂടി
നീയൊരിക്കലുമൊരു ദരിദ്രനാവുകയില്ല
ഒളിപ്പിക്കരുത്
കിടക്കക്കടിയിൽ ഇട്ടേച്ചുപോകരുത്
അലമാരയിൽ ഉപേക്ഷിക്കരുത്
തട്ടിൻപുറത്തു മറന്നുവക്കരുത്
അവയോടൊപ്പമുറങ്ങുക
ഷൂസുകളണിഞ്ഞു കുളിക്കുക
അവയണിഞ്ഞ് ഇണചേരുക
ഒരു ഹ്രസ്വസന്ദർശനത്തിനായ് മാത്രം
നീയിവിടെ വന്നതാണെന്ന്
എപ്പോഴും മുന്നറിയിപ്പുതരാൻ
അവയെ അനുവദിക്കുക
പെട്ടെന്നു നീ നടന്നുപോകും
ഒരിക്കലുമവയെ അഴിച്ചു മാറ്റില്ല
നീയവയെ അഴിച്ചുമാറ്റുമ്പോൾ
യാത്ര അവസാനിക്കും
അവ നിന്നെ ഒരു ജിപ്സിയെപ്പോലെ മറവുചെയ്യും
നഗ്നപാദനും പേരില്ലാത്തവനുമായി.

Saturday, February 15, 2025

നിക്കോള മാഡ്സിറോവ് (മാസിഡോണിയ, ജനനം: 1973)

കവിതകൾ

നിക്കോള മാഡ്സിറോവ് (മാസിഡോണിയ, ജനനം: 1973)


1
നമ്മുടേതല്ലാത്ത നഗരങ്ങൾ


അപരിചിത നഗരങ്ങളിൽ
നമ്മുടെ ചിന്തകൾ ശാന്തമായലയുന്നു
മറവിയിലാണ്ട സർക്കസ്സ് കലാകാരരുടെ
കുഴിമാടങ്ങൾപോലെ
ചവറ്റുകുട്ടകൾക്കും അവയിൽ വന്നു വീഴുന്ന
മഞ്ഞുപാളികൾക്കും നേരെ
നായ്ക്കൾ കുരക്കുന്നു.

അപരിചിതനഗരങ്ങളിൽ
നാം ശ്രദ്ധിക്കപ്പെടുകയില്ല
വായുവില്ലാത്ത ചില്ലുകൂട്ടിൽ അകപ്പെട്ട
പളുങ്കുദേവത പോലെ
ഇതിനകം തകർന്നുതരിപ്പണമായവയെ
വീണ്ടുമൊന്നു മറിച്ചിടുക മാത്രം ചെയ്യുന്ന
രണ്ടാം ഭൂകമ്പം പോലെ


2
നിശ്ശബ്ദത


ലോകത്തു നിശ്ശബ്ദതയില്ല
സന്യാസിമാരാണ് അതു സൃഷ്ടിച്ചത്.
എന്നും കുതിരകളെ കേൾക്കാൻ
ചിറകുകളിൽ നിന്നു പൊഴിയുന്ന
തൂവലുകൾ കേൾക്കാൻ

സ്ലാവ്കോ ജാനെവ്സ്കി (മാസിഡോണിയ, 1920-2000)

കവിതകൾ

സ്ലാവ്കോ ജാനെവ്സ്കി (മാസിഡോണിയ, 1920-2000)



1
രസവിദ്യക്ക് ഒരാമുഖം


നീ നിൻ്റെ ഖനിയിൽ നിന്നെത്തന്നെ തെരയുന്നു
നിൻ്റെ തല കുഴിച്ചെടുക്കുന്നു
അത് നിന്നെ തിരിച്ചറിയുന്നില്ല

നീ നിൻ്റെ കൈകൾ വെള്ളത്തിലിടുന്നു
ഇടംകൈ ഒരു നീർക്കോലിയിൽ പിടികൂടുന്നു
വലംകൈ ഒരു പെരുച്ചാഴിക്കു മുലയൂട്ടുന്നു

രണ്ടും നിന്നെ കെട്ടിപ്പിടിക്കുന്നില്ല

കാൽപടം ഇനി നീ കണ്ടെത്തും
അത് സ്വാർത്ഥതയോടെ
നിന്നെ കടന്നുപോകും
നിന്നെ മറക്കും

ഒറ്റക്ക്, നീ ഇല്ലാതെ
നീ യുറാനസ് കയറും
സ്വന്തം നിഴലാൽ പൊതിഞ്ഞ്
നീ സ്വപ്നം കാണും,
നീ ഇന്നലെയുടേതാണെന്ന്

നിനക്കടിയിലെ ലോഹവാർപ്പുകാർ
ചാരത്തിൽ നിന്നും റാസ്പ്ബെറിയിൽ നിന്നും
നിന്നെ വാർത്തെടുക്കും

എല്ലാം വെറുതെ
നിൻ്റെ കവിതയിൽ പോലുമില്ല നീ

നിൻ്റെ പേരും പേറി
മഴയത്തു നിൽക്കുന്ന
ആ കല്ലുമാത്രമുണ്ട്
അതിൻ്റെ ഇടത്തി


2
ഉത്തരം തേടി


അത് ഒരു കല്ലിന്മേൽ തൻ്റെ തൊലിയൂരിക്കളഞ്ഞ്
കല്ലായി മാറുന്നു. ഒരണലി

അത് വെടിയുണ്ടകളേറ്റ് അമറി
മൂടൽമഞ്ഞായി മാറുന്നു. ഒരു കാട്ടുപന്നി

അതതിൻ്റെ കണ്ണുകൾ നുരകളിൽ കഴുകി
ഒരു നെടുവീർപ്പായ് മാറുന്നു. പകൽ

വ്രാസി ഡോൾ ഗ്രാമത്തിൽ
കാലക്കാരണവർ
ഒരു കല്ലിന്മേൽ കുത്തിയിരുന്ന്
തൻ്റെ വിജ്ഞാനത്തിൻ്റെ വിരലുകളെണ്ണി
കണക്കാക്കുന്നു
ബ്ലാക്ബെറി വീഞ്ഞിൻ്റെ എത്ര തുള്ളി വേണ്ടിവരും
തൻ്റെ ജീവിതം നീട്ടിക്കിട്ടാനെന്ന്

നിങ്ങൾക്കു സ്വയം ചോദിക്കാം,
ഉത്തരമൊന്നും കിട്ടില്ലെങ്കിലും:
മനുഷ്യനോടൊപ്പം മരിക്കുമോ കാലം?

Wednesday, February 12, 2025

ഷാർലറ്റ് വാൻ ഡെൻ ബ്രോക്ക് (ഡച്ച്, നെതർലാൻ്റ്സ്, ജനനം: 1991)

ഉദാഹരണത്തിന് അവളുടെ ....


ഷാർലറ്റ് വേൻ ജെൻ ബ്രോക്ക് (ഡച്ച്, നെതർലാൻ്റ്സ്, ജനനം: 1991)


ഒരു സ്ത്രീ നായയെ മടിയിൽ വക്കുന്നു
കഴുത്തിനു പിടിച്ച് ഒരു ഹാൻബാഗുപോലെ

ഒരു സ്ത്രീ ഉണക്കിറച്ചിക്കൊത്തിൻ്റെ പാക്കറ്റെടുക്കുന്നു
അവളുടെ ഹാൻബാഗിൽ നിന്നും

ഒരു സ്ത്രീ ജോലിക്കായുള്ള അഭിമുഖത്തിനിടെ
ഹാൻബാഗിൽ തിരുപ്പിടിച്ചുകളിക്കുന്നു
ഒരു ലൈംഗികഭാവനയിലെന്ന പോലെ

ഒരു സ്ത്രീ തന്നെത്തന്നെ തിരുകി വക്കുന്നു
മറ്റൊരു സ്ത്രീയുടെ ഹാൻബാഗിൽ

ഒരു സ്ത്രീ തൻ്റെ ഹാൻബാഗു നഷ്ടപ്പെടുത്തുന്നു
എന്നിട്ടൊരു മൊറോക്കോക്കാരനെ കുറ്റപ്പെടുത്തുന്നു.

ഒരു സ്ത്രീ സിഗരറ്റ്കുറ്റികൾ ശേഖരിക്കുന്നത് ഇപ്പോൾ
ഒരു ഹാൻബാഗിൽ കൊള്ളുന്നത്രയായിരിക്കുന്നു

ഒരു സ്ത്രീ ഒരുപാടു ഹാൻബാഗുകൾ ശേഖരിക്കുകയാൽ
ഒരു മാഗസിൻ അവളെക്കുറിച്ചൊരു പതിപ്പിറക്കുന്നു.

Monday, February 10, 2025

കതാൽ ഓ സിയർകെയ്ഗ് (അയർലണ്ട്, ജനനം : 1956)

കവിതകൾ

കതാൽ ഓ സിയർകെയ്ഗ് (അയർലണ്ട്, ജനനം : 1956)


1

ഇതു പോലൊരു ദിവസം


വളരെ മുമ്പത്തെ ഒരു ഞായറാഴ്ച്ച ദിവസം ഞാൻ ഓർക്കുന്നു. അനശ്വരമായ ഒരു വേനൽക്കാല ഞായർ. ഒരു നീലക്കാറിൽ ഞാൻ അന്നൊരു യാത്ര പോയി. വെളിച്ചത്തിലേക്ക് ഒരു യാത്ര

കലണ്ടറും ക്ലോക്കും സമയവും കാലാവസ്ഥയുമൊന്നുമുണ്ടായിരുന്നില്ല. അനന്തതയിൽ ഞാൻ ഓടിച്ചു കൊണ്ടിരുന്നു. അലഞ്ഞുതിരിയുന്ന ദൈവമായിരുന്നു ഞാൻ.

നല്ല ഉഷ്ണമുണ്ടായിരുന്നു. സ്വർഗ്ഗത്തിൻ്റെ ആഴങ്ങളിൽ ഞാനെൻ്റെ ഭാവനയുടെ സ്പോഞ്ച് മുക്കിയെടുത്തു പിഴിഞ്ഞപ്പോൾ അതിൽനിന്നു കവിതയൊഴുകി. എന്നെ നനച്ചു തണുപ്പിച്ച കവിത.

മരങ്ങൾക്കുമേൽ പുല്ല് പാടിക്കൊണ്ടിരുന്നു. പാടത്ത് കിളികൾ പച്ചച്ചു. മേച്ചിൽപുറങ്ങളിൽ മേഘങ്ങൾ ആടുകരയുമ്പോലെ കരഞ്ഞു. മാനത്ത് ഒറ്റയാടും ഉണ്ടായിരുന്നില്ല.

ദാഹിച്ചു ചാവുകയായിരുന്ന ഒരരുവിയുടെ കരയിൽ ഞാൻ എത്തിപ്പെട്ടു. ഞാൻ കരയാൻ തുടങ്ങിയപ്പോൾ അതു വേഗം വീണ്ടും നിറഞ്ഞു. വഴിയേ നടന്നുപോവുകയായിരുന്ന ഒരു ചെറിയ കുന്നിനെ ഞാൻ തൂക്കിയെടുത്തു. പർവ്വത രക്ഷാപ്രവർത്തനത്തിൽ താൻ ഒരു കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ എന്ന് അതു പറഞ്ഞു. അത് അതിൻ്റെ തൊപ്പി എൻ്റെ കാറിൽ മറന്നുവെച്ചതായി ഞാൻ ഓർക്കുന്നു.

താഴ്‌വരച്ചാലിനു മുകളിൽ വെച്ചു കണ്ടുമുട്ടിയ കാറ്റു പറഞ്ഞു, താനാ വഴി പിന്നീടു പോകുന്നുണ്ടെന്നും തൊപ്പി അവനു തിരികെക്കൊടുക്കാമെന്നും. പാവം കാറ്റ്! പൊടുന്നനെയാണ് ഞാനവളെ കണ്ടുമുട്ടിയത്. താഴ്‌വരച്ചാലിനു മേലേ വെയിലേൽക്കുകയായിരുന്നു അവൾ. നഗ്ന. എന്നെക്കണ്ടതും ലജ്ജയോടെ വായുവെടുത്തിട്ടു പുതച്ചു. സൗമ്യമായി സംസാരിച്ചു.

അവളെപ്പോലെത്തന്നെ സൗമ്യരായിരുന്നു അവരെല്ലാവരും. കല്ലുകൾ എന്നെ അവരുടെ കൂട്ടത്തിലേക്കു ക്ഷണിച്ചു. എന്നോടവർ വാചാലമായ ശാന്തത കാണിച്ചപ്പോൾ നിശ്ശബ്ദതയുടെ അർത്ഥമെനിക്കു മനസ്സിലായി. ഒരു കുഞ്ഞുപൂവ് തൻ്റെ ഇതൾപിയാനോയിൽ ഒരു ഗീതം വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആ സംഗീതം എൻ്റെ മൂക്കിനെ ആനന്ദിപ്പിച്ചു. തടാകം എൻ്റെ ചിത്രം വരച്ചു. വെളിച്ചത്തിൻ്റെ ആതിഥേയനായ ആ പകലിനെ ഞാനെന്നും ഓർക്കും. കൃത്യനിർവ്വഹണത്തിൽ അദ്ദേഹം മര്യാദയും മാന്യതയും പുലർത്തി. എൻ്റെ ആവശ്യങ്ങളറിഞ്ഞു പെരുമാറി. ഞാൻ വീട്ടിലേക്കു പോകുന്ന വിവരം പറയുന്നതുവരെ വാതിലുകൾ അടയ്ക്കുകയോ ജാലകവിരികൾ മൂടുകയോ ചെയ്തില്ല. എൻ്റെ നേട്ടത്തിനു വേണ്ടി അദ്ദേഹം അധികസമയം ജോലി ചെയ്തു.

രാത്രി എന്നോടൊപ്പം വീട്ടിലേക്കു വന്നു. അവളുടെ മെലിഞ്ഞ മൃദുലശരീരം എനിക്കായ് തുടിച്ചു. അവളുടെ വസ്ത്രത്തിൻ്റെ കറുത്ത ആകാശങ്ങൾ എനിക്കു ചുറ്റും മിന്നിത്തിളങ്ങി. സ്വരശുദ്ധിയാൽ അവളെന്നെ മോഹിതനാക്കി.

വളരെ വളരെ മുമ്പത്തെ ആ ഞായറാഴ്ച്ച ഞാൻ ഓർക്കുന്നു. കാലം അതിനെ നശിപ്പിച്ചെങ്കിലും.

അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു,ഞാനിപ്പോഴും


2

പ്രവാസിയുടെ മടക്കം



ശൂന്യമായ ഒരു വീട്ടിലേക്ക്
ഇന്നുരാത്രി അയാൾ മടങ്ങിയെത്തി.
വാതിൽപ്പടിമേൽ,തിളങ്ങുന്ന ചന്ദ്രനു താഴെ,
ഒരരണ്ട നിഴൽ : വർഷങ്ങൾക്കു മുമ്പയാൾ നട്ട മരം
വയസ്സനായി