Tuesday, February 6, 2024

കുരങ്ങുകൾ സംസാരിക്കാത്തതെന്ത്? - ജ്ഞാനക്കൂത്തൻ

 കുരങ്ങുകൾ സംസാരിക്കാത്തതെന്ത്?


ജ്ഞാനക്കൂത്തൻ



ഒരു കാലത്ത് കുരങ്ങുകൾ നമ്മെപ്പോലെ
സംസാരിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
അങ്ങനെയെങ്കിൽ ഇന്നത്തെ കുരങ്ങുകൾ
സംസാരിക്കാതിരിക്കാൻ കാരണമെന്ത്?

പറയട്ടേ ആ ദുഃഖകഥ?

ലങ്കാധിപനെ കൊന്നതും രാമൻ
അയോദ്ധ്യക്കു മടങ്ങാനൊരുങ്ങി
പുഷ്പകവിമാനം ഏർപ്പാടാക്കി
രാമനും സീതയും പുറപ്പെടാറായി.

തങ്ങളിനി എന്തുചെയ്യുമെന്നു
ചിന്തിച്ചൂ വാനരന്മാർ
തങ്ങളുടെ സ്വന്തം കാടു വിട്ടു
നീണ്ട കാലമായതിനാൽ
കാട്ടിലേക്കു മടങ്ങാനവരാശിച്ചു.

രാമൻ ലക്ഷ്മണൻ സീത മൂവർക്കും
തങ്ങളെപ്പറ്റി ചിന്തയേയില്ലായ്കയാൽ -
കാര്യം കഴിഞ്ഞാൽ പിന്നെ ആരു ചിന്തിക്കാൻ!-
വാനരന്മാർ പോകാൻ വെമ്പി.
പുഷ്പകവിമാനം പുറപ്പെടാൻ വൈകി.
രാമനതിൽ നിന്നിറങ്ങി.
ഹനുമാൻ്റെ നേരെ കൂവി
എന്തോ പറഞ്ഞു. ഹനൂമാൻ തലയാട്ടിയത്
എല്ലാ വാനരന്മാരും കണ്ടു.

അയോദ്ധ്യയിൽ രാമൻ്റെ കിരീടധാരണ ദിവസം
വാനരന്മാർ വരണമെന്നു
രാമൻ പറഞ്ഞതായ് ഹനുമാൻ പറഞ്ഞു
നിർബന്ധിച്ചതിനാൽ സമ്മതിച്ചു.

കിരീടധാരണ ദിവസം അയോദ്ധ്യാനഗരത്തിൽ
ആയിരക്കണക്കിനാളുകൾ സദ്യയുണ്ണാനെത്തും
സദ്യയുടെ നേതൃത്വം വാനരന്മാരേൽക്കണം

എതിർക്കാനാവുമോ രാമൻ്റെയാജ്ഞ?
വണ്ടി വണ്ടിയായ് നേന്ത്രക്കായ്കൾ
വണ്ടി വണ്ടിയായ് മാങ്ങാ തേങ്ങാ
അമര തുവര നാരങ്ങ പയറ്
കേരളാമുളക് വണ്ടി വണ്ടിയായ്

വണ്ടി വണ്ടിയായ് അരിച്ചാക്കുകൾ
ഉഴുന്ന്, ഇഞ്ചി, മഞ്ഞൾ, പലവക
കിഴങ്ങുകളെല്ലാം വണ്ടി വണ്ടിയായ്
ഓടിച്ചെത്തിച്ചു വാനരക്കൂട്ടം
തലയിലും തോളിലുമിതൊക്കെച്ചുമന്ന്
അടുക്കളക്കുള്ളിൽ കൊണ്ടുവെച്ചു.
വിറകു തേടിക്കൊണ്ടുവന്ന വാനരന്മാരെ
പുകഴ്ത്തിപ്പലരും പറഞ്ഞുകൊണ്ടിരുന്നു.

കിരീടധാരണച്ചടങ്ങു തുടങ്ങും മുമ്പേ
ഉദരപൂരണച്ചടങ്ങു തുടങ്ങി
ആരുമെന്നാൽ വാനരൻ വിശപ്പാറ്റാൻ
വരിക എന്നു വിളിച്ചതേയില്ല
അയോദ്ധ്യാവാസികൾ അവരെ നോക്കി
പിടി പിടി എന്നു പഴങ്ങളെറിഞ്ഞു
ഒരു കുരങ്ങനും മുന്നോട്ടു വന്നില്ല
എറിയും പഴം ചാടിപ്പിടിക്കാൻ
വെറുത്തു പോയീ വാനരന്മാർ
അന്വേഷിക്കുന്നില്ല രാമനും സീതയും
സങ്കടപ്പെട്ടൂ വാനരന്മാർ.
അവരുടെ നേതാവൊരുവൻ
അപ്പോൾ ഇങ്ങനെ ശപഥം ചെയ്തു:

"വാനരവംശമേ, വാനരവംശമേ,
നമ്മളും മനുഷ്യരെപ്പോലെ സംസാരിച്ചതിനാൽ
അവരുടെ അടിമയായ് മാറ്റപ്പെട്ടു.
സംസാരിച്ചാൽ അവർ പണി തരും
ഇണങ്ങിക്കഴിഞ്ഞാലുടനെപ്പണി തരും
രാമനും കീമനുമെല്ലാമൊന്നുതന്നെ
അതിനാൽ ഇനിമേൽ മനുഷ്യർക്കു മുന്നിൽ
വാനരനൊന്നും മിണ്ടാൻ പാടില്ല"

ഇതാണു കാരണം വാനരന്മാർ
പിന്നീടു മിണ്ടാതായതിന്.
ഇന്നും മനുഷ്യൻ കിണഞ്ഞു നോക്കുന്നു
മറ്റു ജീവികളെക്കൊണ്ടു മിണ്ടിക്കാൻ
അപ്പോളവരോടു സംസാരിച്ച്
ഇഷ്ടംപോലെ പണി കൊടുക്കാം.

No comments:

Post a Comment