Saturday, May 8, 2021

കല്പന ജയന്ത് കവിതകൾ (തമിഴ്)

കവിതകൾ
കല്പനാ ജയന്ത് (തമിഴ്)

1
ഞാൻ എന്ന്
നീ നിനയ്ക്കുമെൻ
ബിംബത്തോടാണ്
നിന്റെ സ്നേഹം.

എനിക്കുമങ്ങനെത്തന്നെ.

നാളമിളകിയാടുമാറ്
പുഞ്ചിരിക്കുന്നു ഞാൻ
നിന്നെ നോക്കി
എന്നെയും നോക്കി.



2
എന്നെത്തന്നെച്ചുറ്റിച്ചുഴിഞ്ഞ്
അതോടിക്കൊണ്ടിരുന്നു.

ഇപ്പോൾ
എങ്ങോ ദൂരെ

ഒരു ഞൊടി
മൗനമായി,

ഞാനും
കടന്നുപോകുന്നു.



3
കുമ്പാരനൊരുവൻ

തന്നത്താൻ
തനിയ്ക്കായി
കലമൊന്നു
മെനഞ്ഞെടുത്തു.

വെള്ളയും
പച്ചയും
മഞ്ഞയും
നിറമതിന്മേൽ
പൂശി വിട്ടു.

മയിലും
കുയിലും
കുരുവിയും
വരച്ചു ചേർത്തു.

ഇടയ്ക്കങ്ങു
വന്നോരു
യാത്രികന്
ആ കലത്തിൽ
തണുത്ത വെള്ളം
പകർന്നു നൽകി.

യാത്രികന്റെ
കണ്ണുകളിൽ
നോക്കിയ
കുമ്പാരൻ

പുഞ്ചിരിച്ചു
കലമയാൾക്കു
കൊടുത്ത ശേഷം
മെല്ലെയവിടന്നുപോയി.



4
പുല്ലുകൾ കാടായ് തഴച്ചിരുന്നു

നടുക്ക്
വലിയൊരു സിംഹവും
ഒരു പുള്ളിമാനും
അരുകരുകിൽ
നടന്നുകൊണ്ടിരുന്നു.

മാൻ
കാതുകളാട്ടി
കണ്ണുകൾ ചുഴറ്റി
ഗൗരവത്തോടെ
എന്തോ പറഞ്ഞുകൊണ്ടിരുന്നു.

പിൻകഴുത്തിലെ സട എഴുന്നു നിൽക്കുമാറ്
തല കുനിച്ചു
കേട്ടുകൊണ്ടിരുന്ന സിംഹം
മെല്ലെ നിലത്തിരുന്നു.

മാൻ അതിന്നു മേലേറി
തുള്ളിക്കളിച്ച ശേഷം
മെല്ലെയതിന്റെ കാതോരം
വീണ്ടുമെന്തോ പറഞ്ഞു.

കൺകളിൽ നീർ വഴിയേ
നിലത്തു തല ചായ്ച്ചു
കിടന്നൂ സിംഹം.

അതിന്റെ കണ്ണുകളിലുമ്മവെച്ച്
തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടു
നടന്നു പോയ മാൻ
പിന്നെ
എട്ടുകാലുകൾ കൊണ്ടു
തുള്ളിക്കുതിച്ചു മറഞ്ഞുപോയി.



5
"മുഖംമൂടി ... മുഖംമൂടി ...."
ശബ്ദം കേട്ടു.

അത്ഭുതം,
കൈ നിറയെ മുഖംമൂടികൾ

തലയിലും കഴുത്തിലും
മുതുകിലും കൂടി നാലഞ്ചെണ്ണം ...
ഒന്നു ചിരിച്ചത്
ഒന്നു കരഞ്ഞത്
ഒന്നു വീണു കിടന്നു ചിരിച്ചത്
ഒന്നൊരു കോമാളി

ചില സിംഹങ്ങൾ
ഒരു പുലി
ഒരു ചെന്നായ
പിന്നെ രണ്ടു പൂച്ച

"വാങ്ങു അമ്മാ"
"എനിക്കു വേണ്ട "
"ഇതില്ലാതെങ്ങനെ ... വാങ്ങിക്കൂ"
"വേണ്ട വേണ്ട"
"അറിയാത്ത കുട്ടിയായി ഇരിക്കുന്നോ"
"നീ പോ"
കതകു ചാരാൻ ചെന്നു.
"പൊരിഞ്ഞ വെയിൽ അമ്മാ, അലച്ചിൽ തന്നെ"

അയാൾ മടങ്ങിപ്പോകുമ്പോൾ
എന്നോടു സംസാരിച്ച മുഖം
പിൻകഴുത്തിൽ തൂക്കിയിരുന്നു.



6
നീലച്ചുമരായ്
ചക്രവാളം വരെ
ദിശ മറന്ന്
പെരുകിക്കിടന്ന കടൽ
ഇപ്പോൾ
കാണാനില്ല.

അവിടെയുള്ളത്
കുറച്ചു നിലം
ചില ഇടങ്ങളിൽ പുൽമേട്
ഒരിടത്തു കാട്
ചുറ്റിവളഞ്ഞു മലകൾ
മലയ്ക്കങ്ങേപ്പുറം പാഴ്നിലം

ഈ സ്ഥലത്തെ
ഇപ്പോൾ
എന്തെന്നു വിളിക്കും

കാണാതെ പോകുന്നതെല്ലാം
ഇല്ലാതെയാവതാണോ ?



7
എന്തു സന്തോഷമാണു
വന്നിരിക്കുന്നതെന്ന്

പൊങ്ങിപ്പൊങ്ങിച്ചിരിക്കുന്നു
ഈ നീരുറവ.

അഴകും മണവുമായ്
പൂക്കൾ
ചൊരിഞ്ഞു നിൽക്കുന്നു
ഈ മരം.

സന്ധ്യാസമയത്തെ
ചക്രവാളം പോലെ
ചുവന്നിരിക്കുന്നു
ഇതാ ഇപ്പോൾ
കഴുകിയ
ഈ മൈലാഞ്ചിക്കൈ



8
ഉള്ളങ്കൈയിൽ ഉളളങ്കൈ
തോളോടു തോൾ
ഹൃദയത്തിനരുകിൽ ഹൃദയം
വെച്ചു
കേൾപ്പത്
വേദന കുറയും ശബ്ദം.



9
പന്ത്രണ്ടു കാലുകൾ
എട്ടു കൈകൾ
നാലു കൊമ്പുകൾ
ആറു വിഷമുള്ളുകൾ

പത്തു കണ്ണുകൾ
അഞ്ചു വായകൾ
മൂന്നു ചിറകുകൾ

മഹാരൂപം പൂണ്ടിരുന്നു, അവൾ.

ഒരു കൈയ്യാൽ മക്കളെ സംരക്ഷിച്ചു
മറ്റൊന്നാൽ തീറ്റ കൊണ്ടുവന്നു
ഒന്നിനാൽ കൂടു പണിതു
മറ്റൊന്നാൽ ശത്രുക്കളെത്തുരത്തി
നൂറായിരം മുട്ടകളിട്ടു.

അവൾ തന്നെ സൃഷ്ടിച്ചു
അവളുടെ ലോകം.

അവരുടെ പരാശക്തി
അവരുടെ വാനം നിറഞ്ഞു നിന്ന്
അവരെക്കാത്തു.

ചില സമയം
നശിപ്പിക്കയും ചെയ്തു

അവരവർക്ക്
അവരവർ ദൈവം.



10

പൊതുവേ ആരുമെന്നെപ്പറിക്കാറില്ല.
തിരിഞ്ഞുപോലും നോക്കാറില്ല.

ഞാൻ ഉറ്റുനോക്കുന്നു
ചില സമയം വണ്ടികൾ
ചില സമയം മനുഷ്യർ
ചില സമയം മൃഗങ്ങൾ
ചില സമയം പക്ഷികൾ
എപ്പോഴെങ്കിലും ഒരു വണ്ട്
അല്ലെങ്കിലൊരു പൂമ്പാറ്റ

എന്നെയും കടന്നുപോകുന്നുണ്ട്.

കാറ്റ് ഇടയ്ക്കടിക്കുന്നുണ്ട്
വണ്ടികളെന്നെ വേരോളം ചായ്ക്കുന്നുണ്ട്.

ചില കാലുകളെൻ മീതെ നടക്കുന്നുണ്ട്
ചിലതെന്നെ ചവിട്ടുന്നുണ്ട്.
ആരോ മൂത്രമൊഴിക്കുമ്പോളെൻ
മേലും ചില തുള്ളി തെറിക്കുന്നുണ്ട്.

പ്രയോജനമില്ലാത്തവൾ

എന്നാലും
ഓരോ നാളും ഞാൻ വിരിയുന്നു

ജീവൻ എന്നതിനാലോ
വർണ്ണം എന്നതിനാലോ
ഈ മഹത്താമിരിപ്പിന്റെയൊരു തുള്ളി -
യെന്നതിനാലോ പോലുമല്ല
എനിക്ക് അതല്ലാതെ
വേറൊന്നുമറിയില്ല എന്നതിനാൽ.



11
മലയുടെ
ഉച്ചിയിലാണ്
അവളുടെ വീട്

വീട്ടിനുള്ളിൽ
എപ്പോഴും
അവളുടെ പാട്ട്

ചെറു ചെറു പാത്രങ്ങൾ
അവൾ വിചാരിച്ചത്
വിചാരിച്ചയുടൻ
പാകം ചെയ്തു കൊടുത്തു.

ചുറ്റിലും
വേണ്ടപ്പോഴൊക്കെ
മഴ

ദൈവങ്ങളും പൂതങ്ങളും
എല്ലാം വേണ്ടപോലൊരുക്കി.

സൗന്ദര്യത്തിന് സൗന്ദര്യം
വെളിച്ചത്തിനു വെളിച്ചം
വേണ്ട എങ്കിൽ വേണ്ട

അവൾ
സ്വന്തം കൊടുമുടി വീട്
വിട്ടിറങ്ങുകയേയില്ല.

ഇറങ്ങുകയാണെങ്കിൽത്തന്നെ

പാതയെ
ഭദ്രമായ് പിടിച്ചുകൊണ്ട്
മെല്ലെ
നിലത്തിറങ്ങുമവൾ

അത്
പുകപ്പാത
എന്നറിയാതെ.














No comments:

Post a Comment