പുറത്തിറങ്ങാനായി
മുരണ്ടുകൊണ്ടിരിക്കുന്നു
ഓരോ നഗരത്തിലും
ഒരു സഞ്ചാരി.
പെയ്തതു മഴയല്ലാത്തതിനാൽ
ഒഴുകാത്ത പെട്ടകത്തിലാണ്
ദൈവം അയാളെ അടച്ചിരുന്നത്.
ലോകം പഴയപടി ശാന്തമായോ
എന്നറിയാൻ
കൈയ്യിൽ നിന്നൊരു കുതിപ്പിനെ
അയാൾ ആഴ്ചതോറും പറത്തി വിടുന്നു.
നിറങ്ങളും സ്വരങ്ങളും വിടർത്തിയതു
പറന്നു പോകുന്നു.
ഒലീവിലയില്ലാതെ
വിദൂരദേശത്തെ വിഭവങ്ങളില്ലാതെ
ഉടൻ തിരിച്ചു വരുന്നു
നിറങ്ങളും സ്വരങ്ങളുമൊതുക്കുന്നു.
ഓരോ നഗരത്തിലെ
ഓരോ സഞ്ചാരിയുടെ മുഖവും
വിഷണ്ണമാകുന്നു.
നിലത്തമർത്തിച്ചവിട്ടുമ്പോൾ
പെട്ടകം കുലുങ്ങുന്നു.
പിന്നെ
എന്തോ ഓർത്ത്
അയാൾ അടങ്ങുന്നു.
പുഞ്ചിരിക്കുന്നു
കൈയിൽ ചിറകു കുടയുന്ന കുതിപ്പിനെ
മെല്ലെ തലോടിക്കൊണ്ടു
പിറുപിറുക്കുന്നു:
"ഞാൻ പറത്തി വിട്ടതല്ല
ഇപ്പോളെൻ്റെ കയ്യിലിരിക്കുന്നത്.
ആ നഗരത്തിലെ സഞ്ചാരി
പറത്തി വിട്ടതാണ്.
ഞാൻ പറത്തിയത്
അയാളുടെ കയ്യിലും കാണും."
നന്നായിട്ടുണ്ട്.
ReplyDelete