എന്തു ചെയ്‌വൂ ഞാൻ!
ചങ്ങമ്പുഴ സംഗീതക്കച്ചേരികൾ പതിവായി കേട്ടുവന്നിരുന്ന ആളാണോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നുറപ്പ്. മലയാള കവിതയിൽ സംഗീതത്തിൻ്റെ സാദ്ധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ കവിയാണദ്ദേഹം.ലയം, ഒഴുക്ക്, സംഗീതാത്മകത, ദ്രാവിഡ സംസ്കൃത വൃത്ത വൈവിധ്യത്തിലെ നൈപുണ്യം എന്നിവയെല്ലാം ചങ്ങമ്പുഴക്കവിതയോടു ചേർത്തുവയ്ക്കാവുന്ന സവിശേഷതകളാണ്.കർണ്ണാടകസംഗീതത്തോട് ഇണങ്ങിനിൽക്കുന്നു ഭക്തിയും ശൃംഗാരവും. സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചങ്ങമ്പുഴക്കവിതയോടു വളരെ ഇണങ്ങി നിൽക്കുന്നു. ചങ്ങമ്പുഴക്കു മുമ്പ് സംഗീതവും ശൃംഗാരവും കവിതയും ചേർന്ന കൂട്ട് മലയാള കവിതയിൽ നാം കാണുന്നത് മച്ചാട്ടിളയതിൻ്റെ തിരുവാതിരപ്പാട്ടുകൾ, ആട്ടക്കഥകളിലെ ശൃംഗാരപദങ്ങൾ എന്നിവയിലാണ്. ചങ്ങമ്പുഴയുടെ ഈ പൂർവ്വബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന് തിരുവാതിരപ്പാട്ടുകളിലെ ലാസ്യശൃംഗാരവും ലാളിത്യവും സംഗീതാത്മകതയും ചങ്ങമ്പുഴ സ്വാംശീകരിച്ചതായി മുമ്പു പലരും ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ചങ്ങമ്പുഴയിൽ നാം തെളിഞ്ഞു കാണുന്ന കവിത, സംഗീതം, ശൃംഗാരം, വിഷാദം എന്ന മേളനത്തിൻ്റെ പൂർവ്വമാതൃകകളെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നതായി കാണുന്നില്ല. ആ വഴിക്കുള്ള ഒരു ലഘു നിരീക്ഷണം മാത്രമാണ് ഈ ചെറുകുറിപ്പ്.
സ്വാതി തിരുനാളിൻ്റെ സംഗീതകൃതികൾ അച്ചടിച്ചു പ്രകാശിപ്പിച്ച ചിദംബര വാധ്യാർ ആ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പിൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതിതിരുനാളിൻ്റെ മലയാള പദങ്ങൾക്കുള്ള പ്രചാരത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. ചങ്ങമ്പുഴക്കവിതയെ സ്വാധീനിക്കാൻ സ്വാതി തിരുനാൾ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട് എന്ന് അവ താരതമ്യം ചെയ്തു പരിശോധിക്കുമ്പോൾ വ്യക്തമാകും. നേരത്തേ സൂചിപ്പിച്ച പോലെ കവിത , സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചേർന്നു രൂപപ്പെട്ട സവിശേഷ ഭാവുകത്വമാണ് ചങ്ങമ്പുഴക്ക് സ്വാതിതിരുനാളിലൂടെ കൈവന്ന പാരമ്പര്യം എന്ന് അപ്പോൾ കാണാനാകും. സ്വതിതിരുനാൾ എഴുതിയ മലയാള പദങ്ങളിലാണ് ഈ കൂട്ട് ഏറ്റവും നന്നായി വിളങ്ങുന്നത്.
കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ കാമുകി തൻ്റെ പ്രണയദുഃഖം തോഴിയോടു പറയുന്ന തരത്തിൽ എഴുതിയവയാണ് പദങ്ങൾ മിക്കതും. കാത്തിരിക്കുന്ന വിരഹിണിയായ കാമുകി താനും കാമുകൻ ശ്രീപത്മനാഭനുമാണ് എന്ന സൂചനയും പദങ്ങളിലുണ്ട്. ഈ പദങ്ങളിൽ ഗാനരചയിതാവ് ധാരാളമുപയോഗിച്ചിട്ടുള്ള ഒരു പദമാണ് രമണൻ എന്നത്. രമണ എന്ന സംബോധന പല പദങ്ങളിലുണ്ട്. കാത്തിരിക്കുന്ന എന്നെ രമണൻ ചതിച്ചു. അതാണ് എൻ്റെ ദുഃഖം എന്നു പദങ്ങൾ പാടുന്നു. രമണനും ചതിയും പ്രണയദുഃഖവും പദങ്ങളിൽ ചേർന്നു വരുന്നു. മാതൃകക്ക് ഒരു പദത്തിലെ പല്ലവി, അനുപല്ലവി രണ്ടു ചരണങ്ങൾ എന്നിവ നോക്കൂ:
എന്തു മമ സദനത്തിലിന്നു വന്നൂ രമണ,
ഹന്ത മാർഗ്ഗം മറന്നിതോ ചെന്താർശരസമാകാര!
തരുണമയി തവ പൂർവ്വമിരുന്ന രാഗം കുറഞ്ഞധുനാ
പരകാമിനിമാരിൽ ക്രമേണ വിരവിൽ വളർന്നയ്യോ
അരമഹഹ മാമക നാമാകർണ്ണനമതും തവ
വിരസതമമെന്നു തവ കരുണാ ഞാനറിഞ്ഞേനഹോ!
കമനി നിന്നെയൊരിക്കലും ഞാൻ കിമപി വെടിവതില്ലെന്നു
മമതയോടു പറഞ്ഞതെല്ലാം മാന്യ നീ മറന്നോ?
കമലബാണ വിവശമാകും പ്രമദാജനത്തിനേ
പത്മസമവദന സഹസാ ബത ചതിവു ചെയ്തതുചിതമോ തവ
എന്തുചെയ്‌വൂ ഞാൻ എന്ന കാതരഭാവമാണ് ഈ കൃതികളുടെ സത്ത. സ്വാതിതിരുനാളിൻ്റെ ഇതുപോലുള്ള പദങ്ങൾ വായിക്കുമ്പോൾ ഞാൻ ചങ്ങമ്പുഴയെ സ്വാഭാവികമായും ഓർക്കുന്നു. സ്വാതിതിരുനാളിനു ശേഷം രമണൻ എന്ന പേര് ഉയർത്തിപ്പിടിച്ചത് ചങ്ങമ്പുഴയാണ്. രമണൻ അല്ല ചതിക്കുന്നത്, രമണനെയാണ് എന്ന വ്യത്യാസം ചങ്ങമ്പുഴയിൽ പ്രധാനമാകുന്നു. കവിത, സംഗീതം, ശൃംഗാരം, വിഷാദം എന്ന കൂട്ട് ചങ്ങമ്പുഴയിൽ പൂർണ്ണത പ്രാപിക്കുന്നതിനു മുമ്പ് സ്വാതിതിരുനാൾസംഗീതത്തിലൂടെ ആ ഭാവുകത്വം കേരളക്കരയിൽ അടയാളപ്പെട്ടു കഴിഞ്ഞിരുന്നു. ചങ്ങമ്പുഴക്കവിതയുടെ ഭാവുകത്വ പശ്ചാത്തലത്തിൽ സ്വാതിസംഗീതം കൂടിയുണ്ട് എന്നു ചുരുക്കം.
No comments:
Post a Comment