ചിരി
(വി.പി.വാസുദേവൻ മാഷുടെ ഓർമ്മക്ക്)
"ധീരദേശാഭിമാനിയായ ഒരു ദിവാൻ
ശത്രുവിൻ്റെ കൈകാലുകൾ
രണ്ടാനക്കാലുകളിലായി കെട്ടിയിട്ട്
ആനകളെ രണ്ടു ദിശയിലേക്കു നടത്തി
ശരീരം നെടുകെപ്പിളർന്നുവത്രെ"
കൂട്ടത്തിലൊരാൾ അക്കഥ പറഞ്ഞപ്പോൾ
ഒരിളം ചിരിയോടെ
വാസുദേവൻ മാഷ് കൂട്ടിച്ചേർത്തു:
"ക്രൂരതയല്ല,
അത് കാര്യപ്രാപ്തി"
അതിൽപ്പിന്നെ
ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ
കാര്യപ്രാപ്‌തരായ ഭരണാധികാരികളുടെയെല്ലാം
പേരിനൊപ്പം
വരുന്നു
ആ ഇളംചിരി,
മാഷ് പൊയ്ക്കഴിഞ്ഞിട്ടും.
യജമാനനെത്തന്നെ
തിരിഞ്ഞാക്രമിക്കാവുന്ന
ഒരംഗരക്ഷകനെപ്പോലെ.